| Wednesday, 24th March 2021, 5:15 pm

ബി.ജെ.പി വോട്ട് വേണ്ടെന്ന് പറയില്ല: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ ഗുരുവായൂരിലും തലശേരിയിലും ബി.ജെ.പി വോട്ട് വേണ്ടെന്നു പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി വോട്ടുവേണ്ടെന്ന് സി.പി.ഐ.എം പറഞ്ഞിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

വോട്ടു വേണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളൊന്നും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായ എന്‍. ഹരിദാസ് (ബി.ജെ.പി, തലശേരി), നിവേദിത സുബ്രഹ്മണ്യന്‍ (ബി.ജെ.പി,ഗുരുവായൂര്‍), ആര്‍. ധനലക്ഷ്മി (എ.ഐ.എ.ഡി.എം.കെ,ദേവികുളം) എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്.

നേരത്തെ എന്‍.ഡി.എ വോട്ട് കണ്ട് ആരും മനപായസം ഉണ്ണേണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം കള്ളവോട്ട് ആരോപണവുമായി ചെന്നിത്തല വീണ്ടും രംഗത്തെത്തി. സംസ്ഥാനത്ത് കള്ളവോട്ടിനായി ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂറിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്.
പയ്യന്നൂരിലെ മാത്രമല്ല, കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്’, ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫ് വ്യാജവോട്ടര്‍മാരെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennitha BJP Votes Kerala Election 2021

We use cookies to give you the best possible experience. Learn more