| Saturday, 27th June 2020, 11:32 am

വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായി റമീസ് ഉണ്ടാകില്ല; ആഷിക് അബു പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നിന്ന് റമീസ് മാറി നില്‍ക്കുന്നതായി അറിയിച്ചുവെന്ന്‌സംവിധായകന്‍ ആഷിക് അബു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

‘സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ് സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ദേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും’, ആഷിക് അബു പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് തിരിച്ചുവരുമെന്ന് റമീസ് പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സിനിമയെ ദോഷമായി ബാധിക്കുന്നു എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും തിരിച്ചുവരുമെന്നും റമീസ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദമുയര്‍ന്നിരുന്നു. സംഘപരിവാറാണ് ചിത്രത്തിന് നേരെ സൈബര്‍ ആക്രമണം നടത്തിയത്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2021ലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

‘തന്നെ വെടി വയ്ക്കുമ്പോള്‍ കണ്ണ് മൂടരുതെന്നും കൈകള്‍ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കില്‍ ഭാവി ചരിത്രകാരന്മാര്‍ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊര്‍ജ്ജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നതാണ് സിനിമയുടെ പരസ്യവാചകം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.

മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം.

സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ് സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ദേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും.

തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

We use cookies to give you the best possible experience. Learn more