| Sunday, 28th January 2024, 5:03 pm

മദ്‌റസകളിൽ രാമായണം പഠിപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ; പുതിയ സിലബസ് അടുത്ത വർഷം മുതൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വഖ്ഫ് ബോർഡിന് കീഴിലുള്ള മദ്രസകളിൽ അടുത്തവർഷം മുതൽ രാമായണം പഠിപ്പിക്കാൻ ഒരുങ്ങി ബി.ജെ.പി സർക്കാർ. ഡെറാഡൂൺ,ഹരിദ്വാർ,നൈനിറ്റാൾ ഉദ്ദംസിങ് നഗർ എന്നീ ജില്ലകളിലെ നാല് മദ്രസകളിലാണ് പരീക്ഷണാർത്ഥം പുതിയ സിലബസ് പഠിപ്പിക്കുക. അധ്യാപക റിക്രൂട്ട്മെന്റിന് ശേഷമായിരിക്കും ബാക്കിയുള്ള 117 മദ്രസകളിലും സിലബസ് പുതുക്കുകയെന്ന് അധികൃതർ അറിയിച്ചു.

‘ഞങ്ങൾ രാമായണവും ഖുർആനും പഠിപ്പിക്കും,’ വഖ്ഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു.

‘ജ്യേഷ്ടനുവേണ്ടി എല്ലാം ത്യജിച്ച ലക്ഷ്മണനെ കുറിച്ച് നമ്മുടെ വിദ്യാർഥികൾ പഠിക്കുമ്പോൾ സിംഹാസനം ലഭിക്കാൻ വേണ്ടി സഹോദരനെ കൊന്ന ഔറംഗസീബിനെ കുറിച്ച് അവർക്ക് മനസ്സിലാകും,’ അദ്ദേഹം കൂട്ടിച്ചേർത്തു

എന്നാൽ മദ്രസകളിൽ രാമായണം പഠിപ്പിക്കുന്നതിനെതിരെ നേരത്തെ മുസ്‌ലിം പണ്ഡിതന്മാരിൽ എന്ന് പ്രതിഷേധം ഉയർന്നിരുന്നു. നാഷ്ണൽ എജുക്കേഷൻ പോളിസിയുടെ ഭാഗമായി ഉത്തർപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (NIOS ) രാമായണവും
ഭഗവത്ഗീതയും പോലെയുള്ള ഹൈന്ദവ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിന് നേരെത്തെ തീരുമാനിച്ചിരുന്നു. അതിനെതിരെ സ്വയംഭരണ മദ്രസകൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

മദ്രസകളിൽ രാമായണം പഠിപ്പിക്കുകയാണെങ്കിൽ ആർ.എസ്.എസ്‌ കേന്ദ്രങ്ങളിൽ ഖുർആനും പഠിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അന്ന് വിവിധ മതസ്ഥാപന മേധാവികളാണ് ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. ഈ സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് സർക്കാറിന്റെ പുതിയ തീരുമാനം.

Content Highlight : Ramayana to be taught at madrassas

We use cookies to give you the best possible experience. Learn more