| Monday, 5th August 2019, 4:14 pm

കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതിക്ക് 370 റദ്ദാക്കാനാവില്ല: ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതിക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ ജെയ്‌വീര്‍ ഷെര്‍ഗില്‍. 2017ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- സന്തോഷ് ഗുപ്ത കേസിലെ സുപ്രീം കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ അടിവരയിട്ട് നിരത്തിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

‘ ജമ്മുകശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതിക്ക് 370 എടുത്തുകളയാന്‍ കഴിയില്ല.

2. നിയമസഭ പിരിച്ചുവിട്ടാലും (നിലവിലെ അവസ്ഥപോലെ) അതിനര്‍ത്ഥം 370ലെ നിലപാടുകള്‍ പിന്‍വലിച്ചുവെന്നല്ല’ വിധി ന്യായത്തിലെ ഈ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ ഇത്തരമൊരു വാദം മുന്നോട്ടുവെക്കുന്നത്.

370ാം ആര്‍ട്ടിക്കിള്‍ എടുത്തുമാറ്റുന്നതിനെ പിന്തുണയ്ക്കുന്നയാളാണ് താനെന്നും എന്നാല്‍ അത് ഭരണഘടന അനുശാസിക്കുന്ന ചട്ടപ്രകാരമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകശ്മീര്‍ നിയമസഭയുടെ അനുമതി വേണമെന്ന് ഭരണഘടനയില്‍ നിര്‍ബന്ധമുണ്ട്. മറ്റേതൊരു വഴിയും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.

സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.

We use cookies to give you the best possible experience. Learn more