രാജ്യം കൊറോണാ ഭീതിയില്‍, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു; നീക്കം നിയന്ത്രണങ്ങള്‍ അവഗണിച്ച്
COVID-19
രാജ്യം കൊറോണാ ഭീതിയില്‍, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു; നീക്കം നിയന്ത്രണങ്ങള്‍ അവഗണിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd March 2020, 9:23 pm

അയോധ്യ: രാജ്യം കൊവിഡ് 19 വ്യാപനത്തില്‍ കടുത്ത ജാഗ്രതയില്‍ തുടരവെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. നിലവിലുള്ള വിഗ്രഹങ്ങള്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണിപ്പോള്‍. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ ഇവ ഈ താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് സൂക്ഷിക്കുക.

അയോധ്യയിലടക്കം കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കെയാണ് രാമ ക്ഷേത്ര നിര്‍മ്മാണത്തില്‍ മാറ്റമൊന്നും വരുത്താതിരിക്കുന്നതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക പൂജകളോടെ തിങ്കളാഴ്ചയാണ് പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും കര്‍ഫ്യൂവിന്റെ സമാപന സമയത്ത് നിരവധി ജനങ്ങളാണ് ജാഗ്രതാ നിര്‍ദ്ദേശങ്ങളെയെല്ലാം തള്ളി നിരത്തിലിറങ്ങി പ്രകടനങ്ങള്‍ നടത്തിയത്. ഇത്തരത്തില്‍ അയോധ്യയിലും ജാഗ്രതാ നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.

ജനങ്ങള്‍ തെരുവിലിറങ്ങി പാത്രങ്ങള്‍ കൊട്ടി ആഘോഷിച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലാഘവത്വത്തിന്റെ പ്രതിഫലനമാണെന്ന് ആരോപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഭയത്തിന്റെയും ഭീതിയുടെയും അന്തരീക്ഷത്തില്‍ നിന്ന് കൊറോണ കാലത്തെ ഉത്സവ അന്തരീക്ഷത്തിലേക്ക് മാറ്റിയതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും റാവത്ത് ആരോപിച്ചു.

കൊറോണ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ജനങ്ങളെല്ലാവരും വീടിന് മുമ്പില്‍ നിന്ന് പാത്രങ്ങള്‍ കൊട്ടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം പലയിടത്തും ലംഘിക്കപ്പെട്ടിരുന്നു.

നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് ജനങ്ങള്‍ സാമൂഹ്യ അടച്ചുപൂട്ടല്‍ കാര്യമായെടുത്തില്ലെന്നതാണെന്നും റാവത്ത് പരിഹസിച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ ഗൗരവപരമായാണ് കാണുന്നതെങ്കില്‍ ജനങ്ങളും അങ്ങനെ പെരുമാറുമെന്നും റാവത്ത് പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ