Advertisement
national news
ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബില്‍ പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 04, 12:57 am
Friday, 4th April 2025, 6:27 am

ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. 14 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്.

സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എതിര്‍ത്തും വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗഗതികള്‍ വോട്ടിനിട്ടതിനു ശേഷം തള്ളി.

ഇന്ത്യ മുന്നണിക്ക് രാജ്യസഭയില്‍ 88 അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. എന്നിട്ടും ഏഴ് വേട്ടുകള്‍ അധികമായി ലഭിച്ചു. ഭരണപക്ഷത്തിനും മൂന്ന് വോട്ടുകള്‍ അധികമായി ലഭിച്ചു.

അതേസമയം രാജ്യസഭ പാസാക്കിയതോടെ, ഇപ്പോള്‍ ബില്ലിന് പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ലോക്സഭയില്‍ ബില്‍ ബില്‍ പാസായി ഒരു ദിവസത്തിന് ശേഷം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

വിവിധ കക്ഷികള്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി ഭേദഗതികളോടെയാണ് ബില്‍ കൊണ്ടുവന്നതെന്ന് കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് ഒരു നിയമപരമായ സ്ഥാപനമാണ്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മതേതരമായിരിക്കണമെന്നും ബോര്‍ഡില്‍ അമുസ്‌ലിങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനെ ന്യായീകരിച്ച് മന്ത്രി പറഞ്ഞു.

ബോര്‍ഡില്‍ 22 പേരില്‍ മുസ്‌ലിങ്ങളല്ലാത്തവരുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിജിജു  കൂട്ടിച്ചേര്‍ത്തു. വഖഫ് ബില്ലിലൂടെ മുസ്‌ലിങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് ബി.ജെ.പിയല്ല, കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമാണെന്നും റിജിജു ആരോപിച്ചു.

60 വര്‍ഷക്കാലം കോണ്‍ഗ്രസും മറ്റുള്ളവരും രാജ്യം ഭരിച്ചു, പക്ഷേ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്തില്ലെന്നും സമുദായം ഇപ്പോഴും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ ആവര്‍ത്തിച്ച് ന്യായീകരിച്ചെങ്കലും പ്രതിപക്ഷം ബില്‍ ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിനു നേരെയുള്ള തടന്നുകയറ്റവുമാണെന്ന നിലപാടില്‍ ഉറച്ച് നിന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ ജോണ്‍ ബ്രിട്ടാസും ജോസ് കെ.മാണിയടക്കമുള്ളവര്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു.

കേന്ദ്രത്തിന്റ മുനമ്പം നിവാസികളോടും ക്രൈസ്തവരോടുമുള്ള സ്നേഹവും തങ്ങള്‍ക്ക് മനസിലാവുമെന്ന പറഞ്ഞ ബ്രിട്ടാസ് കേന്ദ്രത്തിന് ക്രൈസ്തവരോട് അത്രയും സനേഹം ഉണ്ടായിരുന്നെങ്കില്‍ വെള്ളം പോലും കുടിക്കാന്‍ പറ്റാതെ സ്റ്റാന്‍സ്വാമി ജയിലില്‍വെച്ച് മരിക്കില്ലായിരുന്നെന്നും ജബല്‍പൂരില്‍വെച്ച് ഇന്നലെ ക്രിസ്ത്യന്‍ വൈദികര്‍ ആക്രമണത്തിന് ഇരയാവില്ലെന്നും ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശക്തമായി ബില്ലിനെ വിമര്‍ശിച്ചു. ബില്ലിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ സര്‍ക്കാരിന്റെ മുന്നില്‍ വെച്ചെങ്കിലും അവര്‍ അവയെല്ലാം നിഷേധിക്കുകയാണെന്നും ഒരു നിര്‍ദേശം പോലും അംഗീകരിച്ചില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Content Highlight: Rajya Sabha passes Waqf Amendment Bill