| Wednesday, 31st March 2021, 5:37 pm

'ജാതി വോട്ട് പിടിക്കാനാണ് ഡി.എം.കെ ശ്രമിക്കുന്നത്'; സാമുദായികാടിസ്ഥാനത്തില്‍ വോട്ട് പിടിക്കാത്ത 'പാര്‍ട്ടി'യാണ് ബി.ജെ.പിയെന്ന് രാജ്‌നാഥ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജാതിയടിസ്ഥാനത്തില്‍ വോട്ടുകള്‍ നേടാനാണ് ഡി.എം.കെ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച പൊതുറാലിക്കിടെയായിരുന്നു ഡി.എം.കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയത്.

‘സാമുദായികടിസ്ഥാനത്തില്‍ വോട്ട് പിടിക്കാനാണ് ഡി.എം.കെ ശ്രമിക്കുന്നത്. എന്നാല്‍ ബി.ജെ.പി അങ്ങനെയല്ല. ജാതി, മതം, വംശം എന്നിവയുടെ പേരില്‍ ഞങ്ങള്‍ വോട്ട് പിടിക്കാറില്ല. നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്. എല്ലാവര്‍ക്കും നീതി ലഭിക്കണം. ന്യൂനപക്ഷപ്രീണനം ഞങ്ങളുടെ നയമല്ല,’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഇത്തവണ ഡി.എം.കെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന.

ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായിനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഞാന്‍ ഉറപ്പിച്ച് പറയുന്നു, നമ്മള്‍ അധികാരത്തില്‍ വരും. അധികാരത്തില്‍ വന്നാലും തമിഴ്‌നാട്ടില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ ബില്‍ പാസാക്കിയപ്പോള്‍ പളനി സ്വാമി എന്തുകൊണ്ട് അതിന് വിസമ്മതിച്ചുവെന്നും സ്റ്റാലിന്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rajnath Singh Slams DMK

We use cookies to give you the best possible experience. Learn more