| Monday, 18th October 2021, 4:02 pm

വിവാഹഫോട്ടോ പിന്‍വലിച്ചത് അദ്ദേഹം അറിഞ്ഞിരുന്നില്ല; വിശദീകരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പേജ് അഡ്മിന്‍ പാനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: വധുമാരില്ലാതെ വിവാഹഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയുണ്ടായ വിമര്‍ശനത്തില്‍ വിശദീകരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഫേസ്ബുക്ക് പേജ് അഡ്മിന്‍ പാനല്‍.

കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രം എം.പി പങ്കുവെച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കില്‍ ഉണ്ണിത്താന്‍ നല്‍കിയ കുറിപ്പും ചിത്രത്തിലെ വധുമാരുടെ അഭാവവും ശ്രദ്ധയായതോടെ വലിയ ട്രോളുകളും ഉണ്ടായിരുന്നു.

പല തവണ മാറ്റി എഴുതിയ പോസ്റ്റ് ഉണ്ണിത്താന്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ഉണ്ണിത്താന്‍ അറിഞ്ഞല്ല ചെയ്തതെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് ചിത്രം പിന്‍വലിച്ചതെന്നും അഡ്മിന്‍ പാനല്‍ പറയുന്നു.

‘ബഹുമാനപ്പെട്ട എം.പിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിന്‍വലിച്ചിരുന്നു, ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധു വരന്മാരുടെ അടക്കം മുഴുവന്‍ ഫോട്ടോയും ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യുന്നു,’ എന്നാണ് വിവാദത്തില്‍ അഡ്മിന്‍ പാനലിന്റെ വിശദീകരണം.

അതേസമയം വിവാഹ ഫോട്ടോക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. മുസ്‌ലിം വിവാഹത്തെ കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ചിത്രത്തിലില്ലെന്നും രാജ്‌മോഹന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

വ്യാപകമായ രീതിയില്‍ വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ മാറ്റം വരുത്തിയത്. ഒടുവില്‍ പോസ്റ്റ് തന്നെ നീക്കം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ്. അവര്‍ തനിക്കായി കാത്ത് നില്‍ക്കുകയായിരുന്നു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ താന്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. സമൂഹമാധ്യമങ്ങളില്‍ വിവാഹത്തിനെടുത്ത ചിത്രം പങ്കുവയ്ക്കുകയും ചെയ്തു,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളാണ് ഇത് വെച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rajmohan Unnithan MP wedding photo controversy

We use cookies to give you the best possible experience. Learn more