രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി മുരുകന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ അറിയിച്ചു.

ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിതാ ജയിലില്‍ കഴിയുകയാണ്. സഹതടവുകാരിയുമായി നളിനി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്ന് അഭിഭാഷകന്‍ പറയുന്നു.

സംഭവമറിഞ്ഞ് കേസിലെ മറ്റ് പ്രതിയും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വെല്ലൂരില്‍ നിന്ന് പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് മുരുകന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരില്‍ വെച്ച് കൊല്ലപ്പെടുന്നത്. കേസില്‍ അറസ്റ്റിലായ നളിനിയടക്കം നാല് പ്രതികള്‍ക്ക് ടാഡ കോടതി വിധിച്ച വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സ്ത്രീയായതിനാലും ചെറിയ കുട്ടി ഉള്ളതിനാലും നളിനിയുടെ വധശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അന്ന് സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു.

പിന്നീട് നളിനിക്ക് ശിക്ഷ ഇളവ് ലഭിക്കുകയും ജീവപര്യന്തമാക്കി ശിക്ഷ വെട്ടിക്കുറക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ