| Friday, 11th October 2024, 3:31 pm

കീറിയ ജീന്‍സിട്ട് ഒരു കുട്ടി ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ ആരാടാ അതെന്ന് ആലോചിച്ചു; പിന്നെയാണ് ആ നടിയെ തിരിച്ചറിഞ്ഞത്: രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് വേട്ടയന്‍. രജിനികാന്തിന് പുറമെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിങ്ങനെ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരന്നിട്ടുണ്ട്. ചിത്രം ഇന്നലെ (ഒക്ടോബര്‍ പത്ത്) തിയേറ്ററുകളില്‍ എത്തിയിരുന്നു.

ദുഷാര വിജയനെ കുറിച്ച് സംസാരിക്കുകയാണ് രജിനികാന്ത്. ആദ്യം ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ കീറിയ ജീന്‍സും ലൂസ് ഷര്‍ട്ടും കൂളിങ് ഗ്ലാസ്സുമെല്ലാം ഇട്ട് നില്‍ക്കുന്ന പെണ്‍കുട്ടി ആരാണെന്ന് തോന്നിയെന്ന് രജിനികാന്ത് പറയുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് അത് ദുഷാര വിജയന്‍ ആണെന്ന് മനസിലായതെന്നും ദുഷാരയുടെ അഭിനയം വളരെ നാച്ചുറല്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷൂട്ട് കഴിഞ്ഞാല്‍ ആരോടും മിണ്ടാതെ ഒരു മൂലക്കിരിക്കുന്നത് കണ്ടതുകൊണ്ട് ഞാന്‍ അങ്ങോട്ട് പോയി സംസാരിച്ചെന്നും എന്നാല്‍ പിന്നെ ദുഷാര സംസാരം നിര്‍ത്തുന്നതെ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. താന്‍ തിണ്ടുക്കല്‍ പെണ്ണാണെന്നും ഇങ്ങനെയാണ് സംസാരിക്കുകയെന്നും ദുഷാര പറഞ്ഞെന്ന് രജിനി കൂട്ടിച്ചേര്‍ത്തു. വേട്ടയന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കന്യാകുമാരി ഷൂട്ടിങ് ലൊക്കേഷനില്‍ പോയപ്പോള്‍ ഒരു പെണ്‍കുട്ടിയുണ്ട് കീറിയ ജീന്‍സും ലൂസായ ഷര്‍ട്ടും ഒരു കോളിങ് ഗ്ലാസ്സുമെല്ലാം ഇട്ട് നില്‍ക്കുന്നു. ഇതെന്താ ഈ കൊച്ച് ഇവിടെ നില്‍ക്കുന്നതെന്നാണ് ഞാന്‍ ആലോചിച്ചത്. ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു ഇതാണ് ദുഷാര വിജയനെന്ന്. ഓ ഇതായിരുന്നോ ദുഷാരയെന്ന് ഞാന്‍ അപ്പോഴാണ് അറിയുന്നത്.

പിന്നെ ആക്ഷന്‍ പറഞ്ഞതും കുട്ടി അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ വളരെ നാച്ചുറല്‍ ആയി സാധാരണപോലെ അഭിനയിച്ചു. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ ഒരു മൂലക്ക് പോയി ഇരിക്കും. ഒന്നും സംസാരിക്കുകയും ഇല്ല.

എന്താടാ ഇത്, ഈ കുട്ടി എന്താ ഇങ്ങനെ എന്ന് ആലോചിച്ച് ഞാന്‍ ഒരുവട്ടം പോയി സംസാരിച്ചു. പിന്നെ അവള്‍ സംസാരിക്കുന്നത് നിര്‍ത്തിയതേ ഇല്ല. എന്താ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ തിണ്ടുക്കല്‍ പെണ്ണാണ് ഇങ്ങനെയാണ് സംസാരിക്കുക എന്നാണ് എന്നോട് പറഞ്ഞത്,’ രജിനികാന്ത് പറയുന്നു.

Content Highlight: Rajinikanth Talks About Dushara Vijayan

We use cookies to give you the best possible experience. Learn more