ഞാനും ആ സൂപ്പര്‍സ്റ്റാറും വീണ്ടും ഒന്നിക്കാന്‍ ഹിന്ദി സിനിമ നിര്‍മാതാക്കള്‍ സ്ഥിരമായി വിളിക്കുമായിരുന്നു: രജിനികാന്ത്
Entertainment
ഞാനും ആ സൂപ്പര്‍സ്റ്റാറും വീണ്ടും ഒന്നിക്കാന്‍ ഹിന്ദി സിനിമ നിര്‍മാതാക്കള്‍ സ്ഥിരമായി വിളിക്കുമായിരുന്നു: രജിനികാന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th October 2024, 1:10 pm

അമിതാഭ് ബച്ചനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് രജിനികാന്ത്. ഇരുവരും കാലങ്ങളായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഹിന്ദിയില്‍ രജനികാന്തും അമിതാഭ് ബച്ചനും മൂന്ന് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും മൂന്നും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നെന്നും രജിനികാന്ത് പറയുന്നു.

ആറ് വര്‍ഷം മുമ്പുവരെ ഹിന്ദിയില്‍ നിന്നുള്ള വലിയ നിര്‍മാതാക്കള്‍ രജിനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കാന്‍ പറഞ്ഞുകൊണ്ട് വിളിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ ആ സിനിമകളെല്ലാം കൊമേര്‍ഷ്യല്‍ സക്‌സസ് മാത്രം ഉദ്ദേശിക്കുന്നതുകൊണ്ട് ചെയ്യാന്‍ താത്പര്യമില്ലെന്ന് താനും അമിതാഭ് ബച്ചനും പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേട്ടയന്‍ സിനിമയില്‍ അമിതാഭ് ബച്ചന്‍ ചെയ്ത കഥാപാത്രം ഒന്നുകില്‍ ശിവാജി അല്ലെങ്കില്‍ ബച്ചന്‍ ചെയ്താല്‍ മാത്രം ശരിയാകുകയുള്ളെന്നും രജിനി പറയുന്നു. വേട്ടയന് വേണ്ടി വിളിച്ചപ്പോള്‍ രണ്ടു ദിവസം കൊണ്ട് തന്നെ ചെയ്യാന്‍ തയ്യാറാണെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേട്ടയന്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രജിനികാന്ത്.

‘ജ്ഞാനവേല്‍ പറഞ്ഞത് പോലെ വേട്ടയനിലെ ആ കഥാപാത്രം ശിവാജി സാര്‍ ഉണ്ടായിരുന്നുന്നെങ്കില്‍ അദ്ദേഹമായിരുന്നു ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം ഇന്ന് ഇല്ലാത്ത കൊണ്ട് കുറഞ്ഞ പക്ഷം അത് അമിതാഭ് ബച്ചനെങ്കിലും ചെയ്യണം. ഞാനും അമിതാഭ് ബച്ചനും ചേര്‍ന്ന് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്.

ആ മൂന്ന് സിനിമകളും വലിയ ഹിറ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ അവസാനത്തെ ഒരു അഞ്ച് ആറ് വര്‍ഷം വരെ അമിതാഭ് ബച്ചനും ഞാനും വീണ്ടും ചേരണമെന്ന് പറഞ്ഞ് ഹിന്ദിയിലെ വലിയ വലിയ നിര്‍മാതാക്കളെല്ലാം സ്ഥിരമായി വിളിക്കുമായിരുന്നു. ബച്ചനും അതിന് സമ്മതം അറിയിച്ചില്ല. വെറും കൊമേര്‍ഷ്യല്‍ സക്‌സസിന് വേണ്ടിയാണെന്ന് കരുതി ഞാനും ഓക്കേ പറഞ്ഞില്ല. എന്നാല്‍ ഈ സിനിമക്ക് വേണ്ടി വിളിച്ചപ്പോള്‍ വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് അദ്ദേഹം സമ്മതമെന്ന് പറഞ്ഞു തിരിച്ച് വിളിച്ചിരുന്നു: രജിനികാന്ത് പറയുന്നു.

Content Highlight: Rajinikanth Talks About Amithabh Bachan