| Friday, 6th January 2023, 11:24 am

രജനിക്കൊപ്പം മലയാളികള്‍ പ്രതീക്ഷിക്കാത്ത ഈ സുപ്പര്‍ താരവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ജയിലറില്‍ കാമിയോ റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹന്‍ലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിങ്ങാണ് ഉണ്ടാകുകയെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു.

രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്കുമാറും വേഷമിടുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ജയലറായിട്ടാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന ഈ വാര്‍ത്തയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. പടയപ്പയുടെ വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മോഹന്‍ലാലിന് പുറമെ വിനായകനും മലയാള സാന്നിദ്യമായി ചിത്രത്തിലുണ്ട്.

വിജയ് നായകനായ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

അണ്ണാത്തെയായിരുന്നു അവസാനമായി ഇറങ്ങിയ രജനികാന്ത് ചിത്രം. അതേസമയം, രജനീകാന്ത് ചിത്രം ബാബ വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.

കോലമാവ് കോകില എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. ഒടുവില്‍ പുറത്തിറങ്ങിയ ബീസ്റ്റിന് പ്രേക്ഷകരെ തൃപ്ത്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.. ജയിലറിലൂടെ വന്‍ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കത്തിലാണ് നെല്‍സണ്‍.

CONTENT HIGHLIGHT: Rajinikanth and Mohanlal join hands, to shoot for Jailer

We use cookies to give you the best possible experience. Learn more