കറുത്ത നിറമുള്ളവരെല്ലാം ക്രിമിനൽസാണെന്നാണ് പൊലീസ് ചിന്ത, നേരിട്ട് കണ്ട് അനുഭവിച്ചിട്ടുള്ളതാണ്: രാജേഷ് ശര്‍മ
Malayalam Cinema
കറുത്ത നിറമുള്ളവരെല്ലാം ക്രിമിനൽസാണെന്നാണ് പൊലീസ് ചിന്ത, നേരിട്ട് കണ്ട് അനുഭവിച്ചിട്ടുള്ളതാണ്: രാജേഷ് ശര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd September 2024, 4:54 pm

നവാഗതനായ അരുണ്‍ .ജെ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുരുള്‍. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ എസ്. സി- എസ്ടി. വിഭാഗത്തിലെ സംവിധായകരുടെ സിനിമാ പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യ ചിത്രമാണ് ഇത്. പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, രാജേഷ് ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പൊലീസും അടിച്ചമര്‍ത്തപ്പെട്ടവന്റെ രാഷ്ട്രീയവുമാണ് ചിത്രം സംസാരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കളഞ്ഞ സിസ്റ്റമാണ് പൊലീസ് എന്ന് പറയുകയാണ് രജേഷ് ശര്‍മ. കറുത്തവരെല്ലാം ക്രിമിനലുകള്‍ ആണെന്ന ഒരു സംസാരവും പണ്ട് പൊലീസില്‍ ഉണ്ടായിരുന്നെന്നും രാജേഷ് ശര്‍മ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘ഒരിക്കലെങ്കിലും പൊലീസിന് മുന്നില്‍ പെട്ടുപോകാത്തൊരു മലയാളിയില്ല. ആ സിസ്റ്റത്തിന് ഒരു പ്രശ്‌നമുണ്ട്. വേറൊരു കാര്യത്തിന് വേണ്ടി ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ബ്രിട്ടീഷ്‌കാര്‍ ഉപയോഗിച്ചിട്ട് കളഞ്ഞൊരു സിസ്റ്റമാണ് പൊലീസ് എന്ന് പറയുന്നത്. ജനാധിപത്യ വ്യവസ്ഥയുമായി പൊലീസിനൊരു ബന്ധവുമില്ല.

ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ പെടുന്നൊരാള്‍ ഒന്നില്ലെങ്കില്‍ ബ്രിട്ടീഷിന് എതിരാണ് അല്ലെങ്കില്‍ നാളെ ബ്രിട്ടീഷുകാര്‍ക്ക് എതിരാകുന്നവനാണ് എന്നാണ് അവരുടെ ചിന്ത. അതുപോലെതന്നെയാണ് പൊലീസ് ഒരു പൗരനെയും കാണുന്നത്.

ഞാന്‍ എന്ത് സാഹായമാണ് നിങ്ങള്‍ക്ക് ചെയ്യേണ്ടത് എങ്ങനെയാണ് ഞാന്‍ നിങ്ങളെ സഹായിക്കേണ്ടത് എന്നിങ്ങനെ ഒന്നും ഒരു പോലീസുകാരന്‍ തന്റെ മുന്നില്‍ വരുന്ന ആളോട് ചോദിക്കില്ല പകരം നിന്റെ കയ്യിലെന്താടാ, നീ ആരാടാ എന്നൊക്കെയാണ് ചോദിക്കുന്നത്. അതായത് പണ്ട് ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച് പോയ സാധനം. ഒന്നില്ലെങ്കില്‍ നീ കുറ്റവാളിയാണ് അല്ലെങ്കില്‍ നീ നാളെ കുറ്റവാളി ആകേണ്ട വ്യക്തിയാണ് എന്നുള്ള രീതിയില്‍. ഒരു അടയാളത്തിലേക്ക് പെട്ടെന്ന് കൊണ്ടെത്തിക്കും.

പണ്ട് ഔദ്യോഗികമായിത്തന്നെ പൊലീസിന്റെ ഇടയില്‍ ഉള്ളൊരു സംസാരമുണ്ട്, കറുത്ത നിറമുള്ളവരെല്ലാം ക്രിമിനല്‍സ് ആകാന്‍ സാധ്യതയുണ്ടെന്നുള്ളത്.

അങ്ങനൊരു കാഴ്ചപ്പാടുതന്നെ സമൂഹത്തിന്റെ അകത്തുണ്ട്. ഞാന്‍ അത് നേരിട്ട് കണ്ട് അനുഭവിച്ചിട്ട് കൂടെ ഉള്ളതാണ്. എറണാകുളത്ത് വെച്ച്, പണ്ട് നടന്നതാണ്, ഒരു കടയില്‍ രണ്ട് കറുത്ത പെണ്‍കുട്ടികളെ അവരെന്തോ മോഷ്ടിച്ചു എന്ന് പറഞ്ഞു പിടിച്ച് നിര്‍ത്തിയിരിക്കുന്നത്.

ഇപ്പോള്‍ ആ കാഴ്ചപ്പാട് മാറിയിട്ടുണ്ടാകാം. മാറിയില്ല എന്നല്ല മാറ്റം നല്ലതാണ്. പിന്നെ പല ആളുകളും അവരുടെ അനുഭവങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോളും നമുക്കത് മനസിലാകും. സ്റ്റേഷനില്‍ നിറത്തിന്റെ പേരില്‍ അവരവര്‍ക്ക് കിട്ടുന്ന പ്രിവില്ലേജും എല്ലാം പലരും പറഞ്ഞിട്ടുണ്ട്,’ രാജേഷ് ശര്‍മ പറയുന്നു.

Content Highlight: Rajesh Sharma Says Police Had A Misconception  About All Black People are Criminals