|

'രാഷ്ട്രപതിക്ക് ഭരണഘടന പറയാത്ത സമയപരിധി കോടതി എങ്ങനെ നിശ്ചയിക്കും'; സുപ്രീം കോടതിക്കെതിരെ കേരള ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ നടപടിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സുപ്രീം കോടതി അധികാരപരിധി ലംഘിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടന മാറ്റാനുള്ള അധികാരം സുപ്രീം കോടതിക്കില്ലെന്നും പിന്നെ എന്തിനാണ് പാര്‍ലമെന്റും നിയമസഭകളും ഉള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചു. കോടതിയുടെ പരാമര്‍ശങ്ങള്‍ അധികാരപരിധി കടന്നുവെന്ന് പ്രതികരിച്ച ആര്‍ലേക്കര്‍, കേസ് ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നുവെന്നും പറഞ്ഞു.

ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി വീണ്ടും പരിഗണിച്ചുകൊണ്ടുള്ള കോടതിയുടെ നിര്‍ദേശത്തിനെതിരെയാണ് ആര്‍ലേക്കറുടെ വിമര്‍ശനം.

മൂന്ന് മാസത്തിനകം രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ തീരുമാനമെടുക്കണമെന്നാണ് കോടതി പറഞ്ഞത്. അഥവാ ബില്ലുകള്‍ പിടിച്ചുവെക്കുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണങ്ങള്‍ വേണമെന്നും രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഭരണഘടനയുടെ 201-ാം വകുപ്പ് പ്രകാരം ബില്ലിലെ രാഷ്ട്രപതിയുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പ്രസ്തുത നിയമം നിലവിലിരിക്കെയായിരുന്നു കോടതിയുടെ നിര്‍ദേശം.

നേരത്തെ തമിഴ്നാട് നിയമസഭയുടെ പുനപരിശോധനയ്ക്ക് ശേഷവും ഗവര്‍ണര്‍ 10 ബില്ലുകള്‍ തടഞ്ഞുവെക്കുകയും രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തത് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയുടെ അധികാരവും വീറ്റോ അധികാരവും ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഷ്ട്രപതിക്കും കോടതി സമയപരിധി നിശ്ചയിച്ചത്.

2020 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട 12 ബില്ലുകള്‍ ഗവര്‍ണറുടെ സമ്മതത്തിനായി സംസ്ഥാന നിയമസഭ അയച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അവ പാസാക്കാതെ വൈകിപ്പിച്ചു. ഒടുവില്‍ 2023 നവംബറില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പിന്നാലെ ഗവര്‍ണര്‍ രണ്ട് ബില്ലുകള്‍ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയും ശേഷിക്കുന്ന 10 ബില്ലുകള്‍ പാസാക്കുന്നത് തടയുകയും ചെയ്തു. തുടര്‍ന്ന് സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനത്തില്‍ 10 ബില്ലുകള്‍ വീണ്ടും പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തു.

പിന്നീട്ട് 10 ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനക്കായി ഗവര്‍ണര്‍ റഫര്‍ ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഒരു ബില്ലിന് അംഗീകാരം നല്‍കുകയും ഏഴ് ബില്ലുകള്‍ നിരസിക്കുകയുമായിരുന്നു.

Content Highlight: Rajendra Arlekar opposes Supreme Court’s move to set deadline for President to take decision on bills

Latest Stories

Video Stories