'മുഹമ്മദ് ഭട്ടാ ഷെയ്ക്കിനെ ചുട്ടുകൊന്നത് കുറ്റകൃത്യമായി കരുതുന്നില്ല' പൊലീസ് സ്റ്റേഷനില്‍ നിന്നും ശംഭുനാഥ് റൈഗര്‍
India
'മുഹമ്മദ് ഭട്ടാ ഷെയ്ക്കിനെ ചുട്ടുകൊന്നത് കുറ്റകൃത്യമായി കരുതുന്നില്ല' പൊലീസ് സ്റ്റേഷനില്‍ നിന്നും ശംഭുനാഥ് റൈഗര്‍
എഡിറ്റര്‍
Friday, 8th December 2017, 9:08 am

ജയ്പൂര്‍: ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടെരിച്ചതിനെ ന്യായീകരിച്ച് പ്രതി ശംഭുനാഥ് റൈഗര്‍. ഒരു കുറ്റമാണ് താന്‍ ചെയ്തതെന്ന് വിശ്വസിക്കുന്നില്ല എന്നാണ് ദെല്‍വാര പൊലീസ് സ്റ്റേഷനില്‍ നിന്നും അദ്ദേഹം പറഞ്ഞത്.

തന്റെ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി മുഹമ്മദ് ഭട്ടാ ഷെയ്ഖാണ് തെറ്റു ചെയ്തതെന്നാണ് ശംഭുനാഥിന്റെ വാദം.

“ഞങ്ങളുടെ കോളനിയിലെ ഒരു പെണ്‍കുട്ടിയുമായി അയാള്‍ ഒളിച്ചോടിയിരുന്നു. അവളെ തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ സഹായിച്ചു. എന്റെ മരുമകന്‍ വഴിയാണ് ഈ വീഡിയോ ഉണ്ടാക്കിയത്. എനിക്ക് ആ കുട്ടിയെ പണ്ടുമുതലേ അറിയാം. അവളുടെ സഹോദരനൊപ്പമാണ് ഞാന്‍ പഠിച്ചിരുന്നത്.” ശംഭുനാഥ് പറഞ്ഞു.


Also Read: ജറുസലേം; അമേരിക്കയുടേത് യുദ്ധ പ്രഖ്യാപനമാണെന്ന് ഹമാസ്; ‘ഇന്‍തിഫാദ’യ്ക്ക് ആഹ്വാനം


ചോദ്യം ചെയ്യലിനായി ശംഭുനാഥിന്റെ മരുമകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ലൗജിഹാദിന്റെ ഇരകളായ ഹിന്ദു സഹോദരിമാരെ രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്നായിരുന്നു കഴിഞ്ഞദിവസം വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്. ഇവരുടെ കെണിയില്‍പെടരുത് എന്നാണ് തന്റെ എല്ലാ ഹിന്ദു സഹോദരിമാരോടും അപേക്ഷിക്കാനുള്ളതെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

“നമ്മള്‍ ഹിന്ദുക്കളെല്ലാവരും ജാതിഭേദമന്യേ ഇസ്ലാമിക ജിഹാദികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം. ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പത്മാവതി പികെ പോലുള്ള സിനിമകള്‍ ഒരുതരത്തിലും അനുവദിക്കരുത്. ജയ്ഹിന്ദ്, ഭാരത് മാതാ കീ ജയ് ” എന്നു പറഞ്ഞാണ് ഇയാള്‍ വീഡിയോ അവസാനിപ്പിച്ചത്.

മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ ഇയാള്‍ കൊലപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ വെട്ടിയത്. മുഹമ്മദ് തന്നെ കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നതും യാതൊരു ദയയും കൂടാതെ ശംഭുനാഥ് റൈഗര്‍ ഇദ്ദേഹത്തെ നിരവധി തവണ വെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.