Advertisement
Rajastan Elections
കോണ്‍ഗ്രസ് അംഗങ്ങള്‍ 'കനിഞ്ഞു'; ഒരിടത്ത് ജയിച്ച ബി.ജെ.പിയ്ക്ക് മൂന്നിടത്ത് ഭരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 07, 04:08 pm
Tuesday, 7th September 2021, 9:38 pm

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ കുതിരക്കച്ചവടം. ഒരു ജില്ലയില്‍ മാത്രം ഭൂരിപക്ഷം ലഭിച്ചിരുന്ന ബി.ജെ.പി, കോണ്‍ഗ്രസ് അംഗങ്ങളെ പാട്ടിലാക്കി രണ്ടിടത്ത് കൂടി ഭരണം പിടിക്കുകയായിരുന്നു.

ആറ് ജില്ലാ ബോര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിരോഹിയില്‍ മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ‘കനിഞ്ഞതോടെ’ ജയ്പൂരിലും ഭാരത്പൂരിലും ബി.ജെ.പി അധികാരം പിടിച്ചു.

ജയ്പുരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രമാദേവി കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് രാജിവെച്ച് 11ന് ബി.ജെ.പിയില്‍ ചേര്‍ന്നു. വൈകുന്നേരം നടന്ന ജില്ലാ പഞ്ചായത്ത് പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു.

ബി.ജെ.പിക്ക് 25ഉം കോണ്‍ഗ്രസിന് 26ഉം സീറ്റാണ് ലഭിച്ചത്. രമാദേവിയോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് അംഗവും ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെ അവര്‍ക്ക് 27 വോട്ട് ലഭിച്ചു.

ജോധ്പുര്‍, സാവായി മോധാപുര്‍, ദൗസ എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണസമിതി രൂപീകരിച്ചത്.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 1564 വാര്‍ഡുകളിലേക്കാണ് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതില്‍ 670 ലും കോണ്‍ഗ്രസിനാണ് ജയം.

ബി.ജെ.പി 551 സീറ്റുകളില്‍ ജയിച്ചു. ആര്‍.എല്‍.പി 40 സീറ്റിലും ബി.എസ്.പി 11 സീറ്റിലും എന്‍.സി.പി രണ്ട് സീറ്റിലുമാണ് ജയിച്ചിരിക്കുന്നത്. 290 സീറ്റില്‍ സ്വതന്ത്രരും ജയിച്ചു.

ആഗസ്റ്റ് 26 നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. ആഗസ്റ്റ് 29 ന് രണ്ടാം ഘട്ടവും മൂന്നാം ഘട്ടം സെപ്റ്റംബര്‍ ഒന്നിനുമായിരുന്നു നടന്നത്. ആറ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rajasthan local body polls: BJP surprises Congress, forms 3 boards despite winning only one district