| Monday, 16th March 2020, 12:52 pm

കൊവിഡ് ബാധിതരായിരുന്ന ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് എച്ച്.ഐ.വി മരുന്ന് നല്‍കി; പുതിയ പരിശോധനയില്‍ ഫലം നെഗറ്റീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എച്ച്.ഐ.വി. ബാധ നിയന്ത്രിക്കുന്നതിനു നല്‍കുന്ന മരുന്ന് നല്‍കിയ കൊവിഡ് ബാധിത ദമ്പതികള്‍ക്ക് പരിശോധനയില്‍ കൊവിഡ് നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് രാജസ്ഥാനിലെ ജയ്പൂര്‍ എസ്.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ ദമ്പതികള്‍ക്കാണ്
എച്ച്.ഐ.വി. ബാധ നിയന്ത്രിക്കുന്നതിനു നല്‍കുന്ന രണ്ടുമരുന്നുകളുടെ മിശ്രിതം നല്‍കിയിരുന്നത്. ആദ്യമായാണ് കൊവിഡ് ബാധിതര്‍ക്ക് ഇന്ത്യ ഈ മരുന്നു നല്‍കുന്നത്.

ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നിവയാണു നല്‍കിയത്. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ നിയന്ത്രിത ഉപയോഗം അനുവദിച്ചിട്ടുള്ള ഈ മിശ്രിതം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന് അംഗീകാരം വാങ്ങിയതിന് ശേഷമാണ് രോഗികള്‍ക്ക് നല്‍കിയത്.

” രണ്ട് തവണ നടത്തിയ പരിശോധനയിലും അവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. അതിനര്‍ത്ഥം അവര്‍ കൊവിഡ് മുക്തരാണെന്നാണ്” രാജസ്ഥാന്‍ ഹെല്‍ത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ദുബായില്‍ നിന്ന് ഫെബ്രുവരി 28ന് തിരിച്ചെത്തിയ കൊവിഡ് ബാധിതനായ 85 കാരനും രോഗമുക്തനായതായി അദ്ദേഹം പറഞ്ഞു.

” രണ്ട് മുതിര്‍ന്ന പൗരന്മാരടക്കം കൊറോണ ബാധിച്ച എസ്.എം.എസ് ആശുപത്രിയിലായിരുന്ന മൂന്ന് പേര്‍ക്കും പരിശോധനയില്‍ കൊറോണ നെഗറ്റീവ് ആണെന്ന വിവരം പങ്കുവെക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. എസ്.എം.എസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുംഎന്റെ ഹൂദയംനിരഞ്ഞ അഭിനന്ദനങ്ങള്‍” രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്ററിലൂടെ പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more