'ആ ആറ് എം.എല്‍.എമാരെ അന്ന് അയോഗ്യരാക്കാത്തത് എന്തുകൊണ്ട്?'; ബി.എസ്.പിയുടെ പേരില്‍ കോണ്‍ഗ്രസിന് കുരുക്കിടാന്‍ ബി.ജെ.പി, ഹൈക്കോടതിയിലേക്ക്
Rajastan Crisis
'ആ ആറ് എം.എല്‍.എമാരെ അന്ന് അയോഗ്യരാക്കാത്തത് എന്തുകൊണ്ട്?'; ബി.എസ്.പിയുടെ പേരില്‍ കോണ്‍ഗ്രസിന് കുരുക്കിടാന്‍ ബി.ജെ.പി, ഹൈക്കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 10:43 am

ജയ്പൂര്‍: രാജസ്ഥാന്‍ വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെ, കോണ്‍ഗ്രസിന് മുന്നില്‍ കൂടുതല്‍ കുരുക്കുകള്‍ തീര്‍ത്ത് ബി.ജെ.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് ചോദ്യം ചെയ്താണ് ബി.ജെ.പിയുടെ പുതിയ നീക്കം.

ഈ വിഷയമുന്നയിച്ച് ബി.ജെ.പി നേതാവ് മദന്‍ ദിലാവര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ലയനം അനുവദിച്ചുള്ള സ്പീക്കറുടെ നടപടിയെ ചോദ്യംചെയ്താണ് ബി.ജെ.പി കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയല്‍ അടങ്ങുന്ന ബെഞ്ച് ഇക്കാര്യത്തില്‍ ഇന്ന് വാദം കേള്‍ക്കും.

ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്ന കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം ഈ എം.എല്‍.എമാരെ എന്തുകൊണ്ടാണ് സ്പീക്കര്‍ അയോഗ്യരാക്കാതിരുന്നതെന്നാണ് ഹരജിയില്‍ ചോദിക്കുന്നത്. സ്പീക്കറുടെ നിഷ്‌ക്രിയത്വത്തെയും ബി.ജെ.പി ചോദ്യം ചെയ്തു.

നിലവില്‍ ഗെലോട്ട് സര്‍ക്കാരിനാണ് നിയമസഭയില്‍ ഭൂരിപക്ഷമുള്ളത്. സ്പീക്കര്‍ അടക്കം 101 എം.എല്‍.എമാര്‍ കോണ്‍ഗ്രസിനൊപ്പമാണ്. തന്റെ കൂടെ 22 എം.എല്‍.എമാരുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. ബി.ജെ.പിക്ക് 72 എം.എല്‍.എമാരാണുള്ളത്. ഈ അവസരത്തില്‍ ആറ് എം.എല്‍.എമാരെ അയോഗ്യരാക്കിയാല്‍ത്തന്നെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്നാണ് സൂചന.

2019 സെപ്റ്റംബര്‍ 18 ന് ബി.എസ്.പി എം.എല്‍.എമാരായ സന്ദീപ് യാദവ്, വാജിബ് അലി, ദീപ്ചന്ദ് ഖേരിയ, ലഖന്‍മീന , രാജേന്ദ്ര ഗുവാ എന്നിവര്‍ കോണ്‍ഗ്രസില്‍ ലയിച്ചതായി സ്പീക്കര്‍ സി.പി ജോഷി പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ