ജയ്പൂർ: ബ്രാഹ്മണരെ അപമാനിച്ചെന്ന് ആരോപിച്ച് രാജസ്ഥാനിൽ ദളിത് അധ്യാപികയെയും ആദിവാസി പൊലീസ് ഓഫീസറെയും സസ്‌പെൻഡ് ചെയ്ത് അധികാരികൾ. രാജസ്ഥാനിൽ നടന്ന രാജസ്ഥാൻ അധ്യാപക യോഗ്യതാ പരീക്ഷയുടെ (REET) പരീക്ഷാ കേന്ദ്രത്തിൽ ബ്രാഹ്മണ വിദ്യാർത്ഥികളുടെ പൂണൂൽ ഊരാൻ ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഒരു ദളിത് അധ്യാപകയെയും ഒരു ആദിവാസി പൊലീസ് ഹെഡ് കോൺസ്റ്റബിളിനെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ഖേര കച്ച്വാസ ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന ദളിത് അധ്യാപിക സുനിത കുമാരി, ദുൻഗർപൂർ പൊലീസ് സൂപ്രണ്ട് ഹെഡ് കോൺസ്റ്റബിൾ ശിവ്‌ലാൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ബ്രാഹ്മണരെ അപമാനിച്ചെന്നാരോപിച്ച് അധ്യാപികക്കെതിരെ ദുൻഗർപൂർ ജില്ലാ കളക്ടർ ഓഫീസ് വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള റീറ്റ് ഉദ്യോഗാർത്ഥികളോട് അവരുടെ പൂണൂൽ നീക്കം ചെയ്യാൻ നിർബന്ധിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സുനിത കുമാരിയും ശിവ്‌ലാലും തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചുവെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റേതെന്ന് പ്രചരിക്കുന്നത് വീഡിയോ തെറ്റാണെന്ന് സുനിതകുമാരിയുടെ ഭർത്താവും പറഞ്ഞു. ‘അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. വീഡിയോകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളതാണെന്ന് തോന്നുന്നില്ല. ഒരു വനിതാ അധ്യാപികയായ എന്റെ ഭാര്യക്ക് എങ്ങനെയാണ് പുരുഷ വിദ്യാർത്ഥികളെ പരിശോധിക്കാൻ കഴിയുക? പ്രചരിക്കുന്ന വീഡിയോ തെറ്റാണ്.വീഡിയോ പ്രചരിച്ചതോടെ അവളെ സസ്‌പെൻഡ് ചെയ്തു. അവൾ യഥാർത്ഥത്തിൽ ആരോടും പൂണൂൽ അഴിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരമൊരു സംഭവം നടക്കാത്തപ്പോൾ എന്തുകൊണ്ടാണ് സുനിതയെ സസ്‌പെൻഡ് ചെയ്തതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. സസ്‌പെൻഷൻ പിൻവലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ‘ സർക്കാർ അധ്യാപകൻ കൂടിയായ കുമാർ പറഞ്ഞു.
ബ്രാഹ്മണരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന ഒരു സംഘടനയായ വിപ്ര ഫൗണ്ടേഷനിൽ നിന്ന് ഒരു മെമ്മോറാണ്ടം ലഭിച്ചതിന് പിന്നാലെയും ഒപ്പം വീഡിയോ പ്രചരിച്ചതോടെയുമാണ് സുനിത കുമാരിയെ സസ്‌പെൻഡ് ചെയ്തതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പരാമർശിക്കുന്നു.
രാജസ്ഥാനിലെ മീന ആദിവാസി വിഭാഗത്തിൽപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ശിവ്‌ലാലിനെ സസ്‌പെൻഡ് ചെയ്തത് എന്തിനാണെന്ന് തങ്ങൾക്കറിയില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. ശിവലാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വൈറൽ വീഡിയോകൾ ആരൊക്കെയോ ചേർന്ന് സൃഷ്ടിച്ചെടുത്തതാണെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു.
‘മൊബൈൽ ഫോണുകൾ, ആഭരണങ്ങൾ തുടങ്ങിയ വസ്തുക്കൾ പരീക്ഷാ ഹാളിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ ആരോടും പൂണൂൽ ഊരാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. പരീക്ഷാ കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാർ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഇതിനകം രേഖാമൂലം അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം എനിക്കെതിരെയുള്ള നടപടി പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ശിവ്‌ലാൽ പറഞ്ഞു.
Content Highlight: Rajasthan: Dalit teacher, tribal cop suspended over for ‘insulting Brahmins’