| Thursday, 12th October 2023, 5:44 pm

സീറ്റ് നിഷേധിച്ചു; മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രാജസ്ഥാനിലെ ബി.ജെ.പി നേതാവ് മുകേഷ് ഗോയല്‍. രാജസ്ഥാനിലെ കൊട്പുത്‌ലി മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെയായിരുന്നു സംഭവം.

2018 ലെ രാജസ്ഥാന്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുകേഷ് ഗോയല്‍ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര സിംഗ് യാദവിനോട് 13000 വോട്ടിന് പരാജയപ്പെട്ടിരുന്നു.

തനിക്ക് പകരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഹന്‍സ് രാജ് പട്ടേലിനെ പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത് അറിഞ്ഞതിന് പിന്നാലെയാണ് ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞത്. അനുയായികളുമായി ചര്‍ച്ച നടത്തിയതിനുശേഷമായിരുന്നു ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയത്.

തിങ്കളാഴ്ച രാജസ്ഥാന്‍ അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 1 ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ നേതൃത്വത്തിലാണ് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

അതേസമയം രാജസ്ഥാന്‍ അസംബ്ലി തെരഞ്ഞെടുപ്പിന്റെ തീയതി നവംബര്‍ 23ല്‍ നിന്നും നവംബര്‍ 25 ലേക്ക് മാറ്റിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തയ്യാറെടുക്കുന്ന അഞ്ചു പ്രധാന സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നി സംസ്ഥാനങ്ങളില്‍ നവംബര്‍ 7 നും 30 നും ഇടയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം ഡിസംബര്‍ 3 ന് ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: Rajasthan BJP Leader, Denied Poll Ticket, Breaks Down On Camera

We use cookies to give you the best possible experience. Learn more