'വാക്കിന് വിലയുള്ളയാളാണ്, ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്'; രജനിയുടെ രാഷ്ട്രീയ പിന്മാറ്റത്തെ പിന്തുണച്ച് സഹോദരന്‍
national news
'വാക്കിന് വിലയുള്ളയാളാണ്, ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്'; രജനിയുടെ രാഷ്ട്രീയ പിന്മാറ്റത്തെ പിന്തുണച്ച് സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 2:34 pm

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നടന്‍ രജനീകാന്തിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍. രജനിയുടെ തീരുമാനത്തെ പിന്തുണച്ചായിരുന്നു സഹോദരന്‍ സത്യനാരായണ റാവു രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ആരെ കൊണ്ടും രജനിയുടെ മനസ്സ് മാറ്റാന്‍ കഴിയില്ലെന്നും സത്യ പറഞ്ഞു.

‘രജനിയുടെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ ജനങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുടെ സാഹചര്യത്തിലാണ് അദ്ദേഹം തീരുമാനം ഉപേക്ഷിച്ചത്. ഇനി ആര്‍ക്കും അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ വേണ്ടെന്നത് രജനിയുടെ തീരുമാനമാണ്. അദ്ദേഹം എന്ത് തീരുമാനമെടുത്താലും അത് ശരിയായിരിക്കും, സത്യ പറഞ്ഞു.

തിങ്കളാഴ്ച രജനിയുമായി ഫോണില്‍ സംസാരിച്ചെന്നും ആരോഗ്യനില ഭേദപ്പെട്ടുവരുന്നതായി അദ്ദേഹം തന്നോട് പറഞ്ഞെന്നും സത്യ പറഞ്ഞു.

സ്വന്തം വാക്കിന് വില നല്‍കുന്നയാളാണ് രജനി. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമെ അദ്ദേഹം പറയാറുള്ളു. എപ്പോഴും താന്‍ പറയുന്ന ഓരോ വാക്കിനും വില നല്‍കുന്നയാളാണ്, സത്യ പറഞ്ഞു.

അതേസമയം പാര്‍ട്ടിപ്രഖ്യാപനം ഉടനില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം. പിന്‍മാറ്റം കടുത്ത നിരാശയോടെയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Rajanikanth’s  Brother Talks About His Decision To Withdrawn From Politics