| Tuesday, 20th February 2024, 4:15 pm

മമ്മൂക്ക കൊടുമൺ പോറ്റിയാവാൻ സമ്മതം മൂളിയ ആ പോയിന്റ്: രാഹുൽ സദാശിവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയോട് ഭ്രമയുഗത്തിന്റെ കഥ പറയാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. മമ്മൂട്ടിയുടെ അടുത്ത് പോയ ദിവസം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം തന്നെ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പോയതെന്നും രാഹുൽ പറഞ്ഞു. കഥ പറയുമ്പോൾ തന്നെ മമ്മൂട്ടിക്ക് ഇഷ്ടമായെന്ന് മനസിലായെന്നും രാഹുൽ കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ സദാശിവൻ.

‘ആ ദിവസം ഒരിക്കലും മറക്കില്ല. കുറേക്കാലമായിട്ട് മമ്മൂക്ക തന്നെ ചെയ്യണം എന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ അടുത്തുപോയി. കഥ പറയുമ്പോൾ തന്നെ മനസിലായി മമ്മൂക്കയ്ക്ക് അത് ഇഷ്ടമായെന്ന്. അതുകഴിഞ്ഞപ്പോൾ മമ്മൂക്ക വേറെ ഒരു ദിവസം ഇരിക്കാമെന്ന് പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കു ശേഷം മമ്മൂക്ക ഫ്രീ ആണെന്ന് പറഞ്ഞു. വരാൻ പറഞ്ഞു. ഫുൾ സ്ക്രിപ്റ്റുമായിട്ട് ടി.ഡി രാമകൃഷ്ണൻ സാറുമായി പോയി. കഥ മുഴുവൻ വായിച്ച് രണ്ടുമൂന്ന് പ്രാവശ്യമിരുന്നു. നമുക്കിവിടെ വീട്ടിൽ വെച്ച് റീഡിങ് സെഷൻ ഉണ്ടായിരുന്നു. ഫാസ്റ്റ് ഹാഫ് ഒരു ദിവസം സെക്കൻഡ് ഹാഫ് പിന്നെ ഒരു ദിവസം, അങ്ങനെയാണ് ബാക്കി പറഞ്ഞു തീർത്തത്,’ രാഹുൽ സദാശിവൻ പറഞ്ഞു. സിനിമ റിലീസ് ചെയ്തതിന് ശേഷം മമ്മൂട്ടിയുടെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യത്തിന് അദ്ദേഹം നല്ല ഹാപ്പിയാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്നുണ്ട്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായി ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായി കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുമുണ്ട്. സിനിമയുടെ ആര്‍ട്ട് വര്‍ക്കും സംഗീതവും ദൃശ്യാവിഷ്കാരവും ഏറെ പ്രശംസ നേടുന്നുണ്ട്.

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Rahul shares his experience when he went to tell the story to Mammootty

We use cookies to give you the best possible experience. Learn more