| Sunday, 28th April 2024, 8:28 pm

'ഇതിലിപ്പോ ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതാ'; കെ.കെ. ശൈലജക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്കെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കെ.കെ. ശൈലജ ‘വര്‍ഗീയ ടീച്ചറമ്മ’യാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് വിമര്‍ശനം.

ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനോടൊപ്പം കെ.കെ. ശൈലജയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പോസ്റ്റ്. ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

‘ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ലല്ലോ….

ഈ ടീച്ചറുമ്മാരുടെ ആരാധകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി….

വര്‍ഗീയ ടീച്ചറമ്മ….,’ കെ.കെ. ശൈലജക്കെതിരെയുള്ള രാഹുലിന്റെ പരാമര്‍ശം.

അതേസമയം കഴിഞ്ഞ ദിവസം തനിക്കെതിരായ ‘കാഫിര്‍’ പരാമര്‍ശത്തിന് പിന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് കെ.കെ. ശൈലജ പറഞ്ഞിരുന്നു. കാഫിര്‍ പരാമര്‍ശത്തോടുകൂടിയ പോസ്റ്റുകള്‍ പ്രചരിച്ച പേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കൈയ്യിലുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.

പരാതി വ്യാജമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞെങ്കിലും തെളിവുകള്‍ പ്രകാരം അവരുടെ പേജുകളാണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്നുമാണ് കെ.കെ. ശൈലജ പറഞ്ഞത്. വാര്‍ത്ത നിഷേധിക്കുന്ന പക്ഷം ഷാഫി തന്നെ അത് തെളിയിക്കട്ടെയെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് മോശം നടപടിയാണെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു. സൈബര്‍ കേസ് ആയതിനാല്‍ അന്വേഷിച്ച് പ്രതിയെ കണ്ടെത്താന്‍ സമയമെടുക്കും. സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും ഇടതു സ്ഥാനാര്‍ത്ഥി ആരോപണം തള്ളിക്കളഞ്ഞില്ലെന്നും ഷാഫി പറഞ്ഞിരുന്നു.

Content Highlight: Rahul Mamkoottathil against K.K. Shailaja

We use cookies to give you the best possible experience. Learn more