| Thursday, 24th October 2024, 8:38 am

ദുല്‍ഖര്‍ ചിത്രത്തിലെ ആ കഥാപാത്രം എന്നെ മനസില്‍ കണ്ട് എഴുതിയതാണെന്ന് അയാള്‍ പറഞ്ഞു: രാഹുല്‍ മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് 100 ഡേയ്‌സ് ഓഫ് ലവ്. ദുല്‍ഖര്‍ സല്‍മാന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന്‍ ആയിരുന്നു നായികയായി എത്തിയത്.

ചിത്രത്തില്‍ ശേഖര്‍ മേനോന്‍, അജു വര്‍ഗീസ്, വിനീത്, പ്രവീണ, രാഹുല്‍ മാധവ്, വി.കെ. പ്രകാശ്, ജേക്കബ് ഗ്രിഗറി തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. സിനിമയില്‍ ശേഖര്‍ എത്തിയത് ‘ഉമ്മര്‍’ എന്ന കഥാപാത്രമായും രാഹുല്‍ മാധവ് ‘രാഹുല്‍’ എന്ന കഥാപാത്രമായിട്ടുമാണ്.

എന്നാല്‍ തന്നെ മനസില്‍ കണ്ടായിരുന്നു ഉമ്മര്‍ എന്ന കഥാപാത്രം എഴുതിയതെന്ന് പറയുകയാണ് നടന്‍ രാഹുല്‍ മാധവ്. സംവിധായകന്‍ ജെനൂസ് മുഹമ്മദ് തന്റെ സുഹൃത്തായത് കൊണ്ട് തനിക്ക് കുറച്ച് ഫ്രീഡം ഉണ്ടായിരുന്നെന്നും രാഹുല്‍ പറയുന്നു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാധവ്.

‘സുഹൃത്തായത് കൊണ്ട് എനിക്ക് സംവിധായകന്‍ ജെനൂസിന്റെ മുന്നില്‍ കുറച്ച് ഫ്രീഡം ഉണ്ടായിരുന്നു. ആദ്യം ശേഖര്‍ ചെയ്ത കഥാപാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. ആ റോളായിരുന്നു എനിക്ക് വേണ്ടി ആദ്യം പറഞ്ഞത്. പക്ഷെ എനിക്ക് അന്ന് കോമഡിയൊക്കെ കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു.

നമ്മുടെ ഫ്രണ്ട്‌സൊക്കെ കാണുന്നതാണ് ഈ സിനിമ. എന്റെ തലയില്‍ അന്നുണ്ടായിരുന്ന കാര്യം, എന്റെ കൈയ്യില്‍ നിന്ന് പാളി പോയാല്‍ അവര്‍ ട്രോളുമോ എന്നതായിരുന്നു. അന്ന് ജെനൂസ് പറഞ്ഞത് ‘നിന്നെ മനസില്‍ കണ്ടിട്ടാണ് ഞാന്‍ ശേഖറിന്റെ കഥാപാത്രം എഴുതിയത്’ എന്നായിരുന്നു.

ആ സിനിമയില്‍ ഞാന്‍ അവസാനം ചെയ്തത് രാഹുല്‍ എന്ന കഥാപാത്രമാണ്. ആ കഥാപാത്രം കുറച്ച് നെഗറ്റീവ് ഷേഡില്‍ നില്‍ക്കുന്നതാണ്. അത് ചെയ്യാമെന്ന് ഞാന്‍ അങ്ങോട്ട് പറയുകയായിരുന്നു. കാരണം നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിട്ട് എനിക്ക് നല്ല ശീലമുണ്ടായിരുന്നു. ആ റോള് തെറ്റാതെ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു,’ രാഹുല്‍ മാധവ് പറയുന്നു.


Content Highlight: Rahul Madhav Talks About 100 Days Of Love

We use cookies to give you the best possible experience. Learn more