| Sunday, 4th October 2020, 11:01 am

കര്‍ഷകരെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തും; പഞ്ചാബില്‍ ട്രാക്ടര്‍ റാലി നയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്ന പഞ്ചാബില്‍ കര്‍ഷകരെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തും. ‘ഖേതി ബച്ചാവോ യാത്ര’യുടെ ഭാഗമായാണ് രാഹുല്‍ പഞ്ചാബിലെത്തുന്നത്. കാര്‍ഷിക രംഗം സംരക്ഷിക്കുക എന്ന ആശയവുമായാണ് മൂന്ന് ദിന കാര്‍ഷിക യാത്രയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനൊപ്പമാണ് രാഹുല്‍ കര്‍ഷകരെ കാണാനെത്തുന്നത്. പഞ്ചാബിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത്, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സുനില്‍ ജാഖര്‍ എന്നിവരും റാലിക്കൊപ്പമുണ്ടാകും.

മോഗ, ലുധിയാന, പാട്യാല, സഗ്രൂര്‍ എന്നീ ജില്ലകളടങ്ങിയ മല്‍വ പ്രദേശത്ത് 50 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന കോണ്‍ഗ്രസിന്റെ ട്രാക്ടര്‍ റാലിക്ക് രാഹുല്‍ നേതൃത്വം നല്‍കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

മോഗയിലെ ബദ്‌നി കാലനില്‍ പകല്‍ 11 മണിക്ക് പൊതുയോഗം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബദ്‌നി കാലന്‍ മുതല്‍ ജത്പുര വരെയാണ് റാലി സംഘടിപ്പിക്കുന്നത്.

കാര്‍ഷിക യാത്രയുടെ ഭാഗമായി ഹരിയാനയിലെ കര്‍ഷകരെയും കാണുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുലിന്റെ യാത്ര തടയുമെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അനില്‍ വിജിയാണ് രാഹുലിനെ ഹരിയാനയിലേക്ക് കയറ്റില്ലെന്ന് പറഞ്ഞത്.

ഒക്ടോബര്‍ അഞ്ചിനാണ് രാഹുല്‍ ഹരിയാനയിലെത്തുക. ട്രാക്ടറിലായിരിക്കും രാഹുലിന്റെ കിസാന്‍ യാത്രയെന്നും ഹരിയാനയിലെ കോണ്‍ഗ്രസ് തലവന്‍ കിരണ്‍ ചൗധരി പറഞ്ഞിരുന്നു.

പഞ്ചാബില്‍ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. നിയമത്തിനെതിരെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തിലാണ് പഞ്ചാബ സര്‍ക്കാര്‍. കര്‍ഷകരെ കയ്യൊഴിയില്ലെന്നും സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്തും കര്‍ഷകരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi will visit Panjab to see farmers

We use cookies to give you the best possible experience. Learn more