'മോദിക്കൊരു സുഹൃത്തേ ഉള്ളൂ, ബാക്കിയുള്ളവര്‍ അര്‍ബന്‍ നക്‌സലുകള്‍'; രാഹുല്‍ ഗാന്ധി
national news
'മോദിക്കൊരു സുഹൃത്തേ ഉള്ളൂ, ബാക്കിയുള്ളവര്‍ അര്‍ബന്‍ നക്‌സലുകള്‍'; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th December 2020, 11:05 am

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളും കര്‍ഷകരും മോദിക്ക് ശത്രുക്കളാണ് ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ മാത്രമാണ് മോദിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്.

‘മോദി സര്‍ക്കാരിന്,
വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാണ്
ആശങ്കയുള്ള പൗരന്മാര്‍അര്‍ബന്‍ നക്‌സലുകളാണ്
അതിഥി തൊഴിലാളികള്‍ കൊവിഡ് വാഹകരാണ്
ബലാത്സംഗത്തിനിരയായവര്‍ ആരുമല്ല
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഖാലിസ്ഥാനികളാണ്

ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ ഉറ്റ സുഹൃത്തുക്കളുമാണ്’, രാഹുല്‍ പറഞ്ഞു

കര്‍ഷകരെ പിന്തുണച്ച് നേരത്തെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ 20ാം ദിവസവും സമരം തുടരുകയാണ്.

കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ബി.ജെ.പി നിരവധി ആരോപണങ്ങളുമായി രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇടത് ചിന്താഗതിയില്‍ വിശ്വസിക്കുന്ന ചിലര്‍ സമരത്തില്‍ ‘നുഴഞ്ഞ്’ കയറി കര്‍ഷകരെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആരോപിച്ചിരുന്നു. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമര്‍ ആരോപിച്ചിരുന്നു.

‘സര്‍ക്കാര്‍ വിജയകരമായി ചര്‍ച്ച ആരംഭിച്ചുവെങ്കിലും ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ കര്‍ഷക യൂണിയന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്.

ഇടതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഈ പ്രതിഷേധത്തെ സ്വാധീനിക്കുന്നു.എന്നായിരുന്നു ദ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

നേരത്തെ, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും കര്‍ഷക പ്രതിഷേധത്തിനെതിരെ രംഗത്തുവന്നിരുന്നു. സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദമായിരുന്നു രവിശങ്കര്‍ ഉയര്‍ത്തിത്.

കര്‍ഷക സമരത്തിന് പിന്നില്‍ തുക്കടേ തുക്കടേ ഗാങ്ങുകളാണെന്നും രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ സംസാരിക്കവേ ആരോപിച്ചിരുന്നു.അതേസമയം പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.

കര്‍ഷകര്‍ ഡിസംബര്‍ 17ന് അകം ഒഴിഞ്ഞു പോയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നും ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റാവോ സാഹേബ് ദാന്‍വെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.എന്നാല്‍, കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hghlight: Rahul Gandhi v/s Narendra Modi on Farmers protest