| Wednesday, 10th June 2020, 4:22 pm

ഗല്‍വാന്‍ താഴ്‌വരയില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് ചൈന; അതിര്‍ത്തിയില്‍ കടന്നു കയറ്റമുണ്ടായിട്ടും മോദി മൗനം പാലിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധിയില്‍ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുസൈന്യങ്ങളും നേരിയ തോതില്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍വാങ്ങില്ലെന്നറിയിച്ചതായാണ് ഉന്നത സൈനിക വൃത്തങ്ങളെ മുന്‍നിര്‍ത്തി ‘ദ വയര്‍’ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ലഡാക്കിലെ ഗല്‍വാന്‍ വാലിയെ സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ തയ്യാറായില്ലെന്ന് ചൈന അറിയിച്ചതായി ഇന്ത്യന്‍ സൈനിക കാര്യ വിദഗ്ധനും മുന്‍ സൈനികനുമായ അജയ് ശുക്ല വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഗല്‍വാന്‍ നദീതാഴ്വര സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച ഇന്ത്യയും ചൈനയും തമ്മില്‍ സമാധാനപരമായ ചര്‍ച്ചയാണ് നടന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം ചര്‍ച്ചയ്ക്ക് ശേഷം യോഗത്തിലെ തീരുമാനങ്ങളെ സംബന്ധിച്ച് സംയുക്ത പ്രസ്താവനകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇരു സര്‍ക്കാരുകളും ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിരുന്നില്ല.

അതേസമയം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നുഴഞ്ഞു കയറിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. വയറിന്റെ റിപ്പോര്‍ട്ടിനെ മുന്‍ നിര്‍ത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് ചൈനീസ് സൈന്യം കടന്നു കയറിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തില്‍ നിന്നു തന്നെ മറഞ്ഞു നില്‍ക്കുകയാണ്,” രാഹുല്‍ ട്വീറ്റ് ചെയ്തു.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് മറുപടിയായി ലഡാക്ക് ബി.ജെ.പി എം.പി ജമ്യാങ് സെരിങ് നങ്യാല്‍ രംഗത്ത് വന്നരുന്നു. കോണ്‍ഗ്രസിന്റെ കാലത്താണ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നു കയറിയതെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് നിലവില്‍ രൂക്ഷമായിരിക്കുന്നത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more