| Friday, 16th April 2021, 11:35 am

പാത്രം കൊട്ടിയും ദൈവങ്ങളെ പ്രാര്‍ത്ഥിച്ചും രോഗത്തെ ഇല്ലാതാക്കാമെന്ന് കേന്ദ്രം; രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍: പരിഹസിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി.

കൊവിഡിനെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരുന്നതെന്നും അവ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലധികം ആയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ പ്രതികരിച്ചത്.

‘ആദ്യത്തെ സ്റ്റേജ് ‘തുഗ്ലക്ക് ലോക്ക് ഡൗണ്‍’ ആയിരുന്നു. 2020 മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവനെടുത്തു,’ രാഹുല്‍ പറഞ്ഞു.

രണ്ടാമത്തെ ഘട്ടം പാത്രം കൊട്ടി ശബ്ദമുണ്ടാക്കി കൊറോണയെ ഇല്ലാതാക്കലായിരുന്നുവെന്നും, ഇതനുസരിച്ച് ഇന്ത്യയിലെ ജനങ്ങള്‍ മാര്‍ച്ച് 22 ന് നടത്തിയ പാത്രം കൊട്ടി ശബ്ദമുണ്ടാക്കലോടെ കൊറോണയെ തുരത്താമെന്നാണ് കേന്ദ്രം കരുതിയതെന്നും രാഹുല്‍ പരിഹസിച്ചു.

ഇതൊക്കെ ചെയ്തിട്ടും കൊറോണയെ ഇല്ലാതാക്കാന്‍ കഴിയാത്തതോടെ പുതിയ വഴിയുമായി കേന്ദ്രം എത്തിയിരിക്കുകയാണെന്നും ഇപ്പോള്‍ ദൈവങ്ങളെ വിളിക്കൂ കൊറോണയെ തുരത്തൂവെന്നാണ് കേന്ദ്രം പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ പി.എം കെയേഴ്സിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചും രാഹുല്‍ രംഗത്തെത്തിയിരുന്നു.പി.എം കെയര്‍ ഫണ്ട് എവിടെപ്പോയെന്നാണ് രാഹുല്‍ ചോദിച്ചത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോ ഇല്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനുമില്ല, വാക്‌സിനും ഇല്ല, ആകെ ഒരു ഉത്സവ ഭാവം മാത്രം. പി.എം കെയര്‍ ഫണ്ട് എവിടെയാണ്,’ രാഹുല്‍ ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Gandhi Slams Union Government On Covid Rules

We use cookies to give you the best possible experience. Learn more