| Thursday, 4th March 2021, 4:49 pm

കേന്ദ്രത്തിന്റെ താളത്തിന് തുള്ളാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു; കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്നവരെയാണ് ലക്ഷ്യമിടുന്നതെന്ന് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും തടവിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു  രാഹുലിന്റെ പ്രതികരണം.

തങ്ങളുടെ താളത്തിന് ഒത്ത് തുള്ളാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും കര്‍ഷകരെ പിന്തുണയ്ക്കുന്നവരെ റെയ്ഡ് ചെയ്യാനും ഈ ഏജന്‍സിയെ കൂട്ടുപിടിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മോദി റെയ്ഡ്‌സ് പ്രോഫാര്‍മേഴ്‌സ് എന്ന ഹാഷ്ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ബുധനാഴ്ചയാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടന്നത്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. 2011ല്‍ ആരംഭിച്ച കമ്പനി 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

അനുരാഗ് കശ്യപും തപ്സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും കര്‍ഷക നിയമങ്ങള്‍ക്കുമെതിരെ പരസ്യമായി ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Gandhi Slams Union Government For Using Central Agencies

We use cookies to give you the best possible experience. Learn more