പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യം: രാഹുല്‍
India
പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യം: രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 10:28 am

ലഖ്‌നൗ: ഹാത്രാസ് ബലാത്സംഗത്തില്‍ യു.പി സര്‍ക്കാരിനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

യു.പിയിലേത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും രാഹുല്‍ പ്രതികരിച്ചു.

യു.പിയില്‍ നടക്കുന്ന ജംഗിള്‍രാജില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ശിക്ഷ തുടരുകയാണ്. ജീവിക്കാനുള്ള അവകാശം പോലും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നില്ല. മരിച്ചുകഴിഞ്ഞശേഷം മൃതദേഹത്തോട് പോലും ആദരവ് കാട്ടിയില്ല’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എഴുതി.

ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുലും ഇന്ന് പോകുന്നുണ്ട്. പതിനൊന്ന് മണിയോടെയാണ് ഇരുവരും പെണ്‍കുട്ടിയുടെ വീട്ടിലെത്തുക.

അതേസമയം രാഹുലും പ്രിയങ്കയും വരുന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഹാത്രാസ് അതിര്‍ത്തി സീല്‍ ചെയ്തിരിക്കുകയാണെന്നുമാണ് ഡി.എം പ്രവീണ്‍ കുമാര്‍ ലക്‌സാര്‍ അറിയിച്ചിരിക്കുന്നത്.

പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ഇന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തുമെന്നും മാധ്യമങ്ങളെ അനുവദിക്കില്ലെന്നുമാണ് പൊലീസ് അറിയിച്ചത്.

അതിനിടെ ഹാത്രാസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതങ്കലിലാക്കിയിട്ടുണ്ട്.

ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഹാറന്‍പൂരിലെ വീട്ടില്‍ തടങ്കലിലാക്കി.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദല്‍ഹിയില്‍ നിന്ന് ഇവരുടെ വീട്ടിലേക്ക് തിരിച്ചപ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi slammed BJP government over “jungle raj” in Uttar Pradesh