| Thursday, 24th June 2021, 3:31 pm

ട്വിറ്ററിലാണെങ്കിലും രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ട്; പ്രതിപക്ഷ ഐക്യത്തില്‍ രാഹുലിനേയും ഭാഗമാക്കണമെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലായിരുന്നു ശിവസേനയുടെ പ്രതികരണം.

‘രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിന്റെ നിരന്തര വിമര്‍ശകനാണ്, പക്ഷെ അത് ട്വിറ്ററിലാണ്,’ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറയുന്നു

പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശരദ് പവാറുമായി കൈകോര്‍ക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും എഡിറ്റോറിയലില്‍ പറയുന്നു. പവാറിന് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളേയും ഒന്നിച്ചുചേര്‍ത്താനുള്ള കഴിവുണ്ടെന്നും സാമ്‌ന നിരീക്ഷിച്ചു.

നിലവില്‍ ദേശീയാടിസ്ഥാനത്തില്‍ കാര്യപ്രാപ്തിയുള്ള ഒരു പ്രതിപക്ഷനിരയില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.

നേരത്തെ പവാര്‍ തന്റെ വസതിയില്‍ 12 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. ഇതില്‍ എട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.

സി.പി.ഐ.എം, സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്‍.എല്‍.ഡി. തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തിനെത്തിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.

എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യനീക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യോഗമായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റേയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ ബദലിന് പവാര്‍ ശ്രമിക്കുന്നത്.

എന്‍.സി.പി. ഭാരവാഹികളുടെ യോഗം ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്നതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ച.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Gandhi should join hands with Sharad Pawar to bring Oppositin parties together Shiv Sena

We use cookies to give you the best possible experience. Learn more