| Saturday, 7th May 2022, 12:40 pm

മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാത്ത രാജാവ്; ചന്ദ്രശേഖര റാവുവിനെതിരെ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന:തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്‍.എസുമായി സഖ്യമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ടി.ആര്‍.എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു ഒരു മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ ശബ്ദം കേള്‍ക്കാത്ത ‘രാജാവാണ്’ എന്ന് രാഹുല്‍ പറഞ്ഞു.

കര്‍ഷകരുടെ ദയനീയാവസ്ഥ ഉയര്‍ത്തിക്കാട്ടാന്‍ സംഘടിപ്പിച്ച കര്‍ഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.

കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കണമെന്ന് രാഹുല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാലുടന്‍ 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പറഞ്ഞു.

പ്രഖ്യാപനത്തിലെ ഓരോ വാക്കും കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി വനല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയുടെ പുരോഗതിയെക്കുറിച്ചുള്ള സ്വപ്നം പൂര്‍ത്തീകരിക്കപ്പെടാതെ കിടക്കുമ്പോള്‍, 2014-ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് സംസ്ഥാനം വേര്‍പെടുത്തിയതിന് ശേഷം ഒരു കുടുംബത്തിന് മാത്രമേ ‘അനുകൂലമായ നേട്ടമുണ്ടായിട്ടുള്ളൂ’ എന്ന് റാവുവിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇന്ന് തെലങ്കാനയ്ക്ക് ഒരു മുഖ്യമന്ത്രി ഉണ്ടെന്ന് പറയപ്പെടുന്നു, പക്ഷേ അദ്ദേഹം ഒരു മുഖ്യമന്ത്രിയല്ല, മറിച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കാത്ത ഒരു ‘രാജ’ (രാജാവ്) ആണ്, എന്നാല്‍ ഒരു മുഖ്യമന്ത്രി ജനങ്ങളുടെ ശബ്ദം കേട്ടതിന് ശേഷമാണ് തീരുമാനമെടുക്കുന്നത്. ഒരു രാജാവിന് ജനാധിപത്യവുമായി ഒരു ബന്ധവുമില്ല, അയാള്‍ വിചാരിക്കുന്നത് ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് തെലങ്കാന രാഷ്ട്ര സമിതിയുമായി (ടി.ആര്‍.എസ്) ഒരു ബന്ധവും ഉണ്ടാകില്ലെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും കെ.സി.ആര്‍ നയിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi rules out alliance with TRS, says KCR not CM but ‘king’ who doesn’t listen to people

We use cookies to give you the best possible experience. Learn more