| Saturday, 27th June 2020, 12:28 pm

രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സംഭവിച്ചത്; ചുവടുമാറി ആ 'ടീം', രാഹുലിന് തിരിച്ചുവരവില്‍ കടമ്പകളേറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ച രാഹുല്‍ ഗാന്ധി തിരിച്ച് സ്ഥാനമേറ്റെടുക്കണമെന്ന് പലരും പല ഘട്ടങ്ങളിലായി ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. അമ്മ സോണിയ ഗാന്ധിയില്‍നിന്നും ഉത്തരവാദിത്വമേറ്റെടുത്ത് രാഹുല്‍ പദവില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പല നേതാക്കളും പ്രവര്‍ത്തകരും.

135 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഇനി വെല്ലുവിളികള്‍ ഏറെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ആദ്യം നേരിടുന്ന പ്രതിസന്ധി ഒരു ടീമിനെ ഉണ്ടാക്കിയെടുക്കല്‍ തന്നെയാവും.

രാഹുലിന്റെ രാജിക്ക് പിന്നാലെ യുവ നേതൃത്വത്തിനിടയില്‍ വിള്ളലുകളും വിയോജിപ്പുകളും ഏറി വരുന്നുണ്ട്. രാഹുല്‍ നിയമിച്ച പലരും ഇപ്പോള്‍ കളത്തിലെങ്ങുമില്ല.

രാഹുലിന്റെ അടുപ്പക്കാരായിരുന്ന പല സംസ്ഥാനാധ്യക്ഷന്‍മാരും പാര്‍ട്ടി വിട്ടു. ഹരിയാനയില്‍നിന്നും അശോക് തന്‍വാര്‍, ത്രിപുരയില്‍നിന്നും പ്രദ്യോത് ദേബ് ബര്‍മന്‍, ജാര്‍ഖണ്ഡില്‍നിന്നും അജോയ് കുമാര്‍ എന്നിവര്‍ അവരില്‍ ചിലരാണ്.

2015ല്‍ ദല്‍ഹി അധ്യക്ഷനായി ചുമതലയേറ്റെടുത്ത അജയ് മാക്കനും 2019ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു.

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. സിന്ധ്യയും രാഹുലുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു.

രാഹുല്‍ നിയമിച്ച മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപവും മിലിന്ദ് ദിയോറയും ചുമതലയൊഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് ഇരുവരും പിന്മാറിയതെന്നാണ് ഉയരുന്ന അഭ്യൂഹം.

രാഹുല്‍ ഗാന്ധി രാജിവെച്ച് 13 മാസങ്ങള്‍ക്കകം ഇത്രയധികം പ്രധാന ടീമംഗങ്ങള്‍ പിന്‍വാങ്ങിയത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.

അങ്ങനെ സംഭവിച്ചു എന്നത് യാദൃശ്ചികമാണെന്ന് കരുതുകയാണെന്നാണ് സഞ്ജയ് നിരുപം പറയുന്നത്. അതിന് പിന്നില്‍ എന്തെങ്കിലും തന്ത്രമോ നീക്കമോ ഉണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം പറയുന്നു.

രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കുകയും തെരഞ്ഞെടുക്കുകയും ചുമതലപ്പെടുത്തുകയും ചെയ്ത ടീമിനെ പാര്‍ട്ടിക്കുള്ളിലെ കാരണവന്‍മാര്‍ തഴഞ്ഞെന്നാണ് പൊതുവിലുള്ള അഭിപ്രായം. ദേശീയ നേതാക്കളെ തൃപ്തിപ്പെടുത്താന്‍ രാഹുലിന്റെ ടീമിന് കഴിഞ്ഞില്ലെന്നാണ് മറ്റൊരു വാദം.

‘പുതിയ നേതൃത്വം കെട്ടിപ്പെടുക്കുന്നതിലും പരിഷ്‌കാരങ്ങളും പുതിയ സംരംഭങ്ങളും കൊണ്ടുവരുന്നതിലും മികച്ച കാഴ്ചപ്പാടും കഴിവുമുള്ള വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധി. പക്ഷേ, അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ ഞങ്ങളുടെ വാക്കുകള്‍ക്ക് വിലയില്ലാതെയായി’, അശോക് തന്‍വാര്‍ പറയുന്നതിങ്ങനെ.

‘ചുമതലയൊഴിഞ്ഞവരാരും രാഹുല്‍ ഗാന്ധിയുടെ മേല്‍ പഴിചാരാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറ്റവും ധൈര്യവും മനസുമുള്ള നേതാവാണ് രാഹുല്‍ എന്നാണ് ഞാന്‍ കരുതുന്നത്’, എന്നാണ് രാഹുലിന്റെ രാജിക്ക് പിന്നാലെ ജാര്‍ഖണ്ഡില്‍നിന്നും പാര്‍ട്ടി വിട്ട അജോയ് കുമാര്‍ പറയുന്നത്. ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

പാര്‍ട്ടിക്കുള്ളിലെ നേതൃത്വത്തിന്റെ അഭാവം മൂലമാണ് താന്‍ രാജിവെച്ചതെന്നാണ് കോണ്‍ഗ്രസ് ത്രിപുര അധ്യക്ഷനായിരുന്ന പ്രദ്യോത് ദേബ് ബര്‍മാന്‍ പറയുന്നത്. പാര്‍ട്ടിയുടെ നയങ്ങളില്‍ സ്ഥിരതയില്ല. പഴയ നേതാക്കള്‍ക്ക് നയിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടികയെക്കുറിച്ച് അസമിലും ത്രിപുരയിലും കോണ്‍ഗ്രസ് വ്യത്യസ്ത നിലപാടുകളുണ്ടായത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടിയിലും ചുമതലകളിലും ഇപ്പോഴും തുടരുന്ന രാഹുല്‍ ഗാന്ധിയുമായി ബന്ധമുള്ള മറ്റു ചിലരുണ്ട്. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, പുതിയ രാജ്യസഭാ എം.പി രാജീവ് സതവ് തുടങ്ങിയവര്‍ അതിന് ഉദാഹരണങ്ങളാണ്. പുതിയ, യുവ നേതൃത്വത്തെ മാത്രം കെട്ടിപ്പെടുക്കുകയായിരുന്നു രാഹുല്‍ എന്ന വാദത്തെ സതവ് തള്ളുകയും ചെയ്തു.

‘നിങ്ങള്‍ ശരിക്കും നോക്കുകയാണെങ്കില്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും രാഹുല്‍ ഗാന്ധി നല്ല ബന്ധം പുലര്‍ത്തിയിരുന്നു (ഇവരാരും യഥാര്‍ത്ഥത്തില്‍ പുതിയ തലമുറയല്ല). പ്രകടനം നടത്താന്‍ കഴിവുള്ള ആരെയും അദ്ദേഹം ഉപയോഗപ്പെടുത്തി. അദ്ദേഹം 100 പേരെ ഉയര്‍ത്തിയെടുത്തു. അതില്‍നിന്ന് പത്തുപേര്‍ പോയിരിക്കാം, പക്ഷേ 90 പേര്‍ ഇപ്പോഴും അവിടെയുണ്ട്’, സതവ് പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നാണ് ജെ.എന്‍.യു അധ്യാപികയും കോണ്‍ഗ്രസിനെക്കുറിച്ച് പുസ്തകം രചിക്കുകയും ചെയ്ത സോയ ഹസ്സന്‍ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു അവരുടെ പ്രതികരണം.

‘അടിസ്ഥാനപരമായ പ്രശ്നം, ഒരു വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ അധ്യക്ഷനില്ല എന്നതാണ്. ഭരണകക്ഷിക്ക് ശക്തമായ ഒരു പ്രതിപക്ഷ നേതാവും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുമില്ല. ഒരു പാര്‍ട്ടിക്ക് ഒരു ഇടക്കാല അധ്യക്ഷയും (സോണിയ ഗാന്ധി) യഥാര്‍ത്ഥ പ്രസിഡന്റും (രാഹുല്‍ ഗാന്ധി) ഉണ്ടായിരിക്കുക എന്നത് വിചിത്രമാണ്. പക്ഷേ മുഴുവന്‍ സമയ അധ്യക്ഷനുമില്ല. ഒരു മുഴുവന്‍ സമയ പ്രസിഡന്റില്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല’, സോയ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more