ജോയ്‌സ് ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ്; ഇങ്ങനെയുള്ളവരോട് പ്രതികരിക്കാന്‍ തനിക്കറിയില്ലെന്ന് രാഹുല്‍ ഗാന്ധി
Kerala News
ജോയ്‌സ് ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ്; ഇങ്ങനെയുള്ളവരോട് പ്രതികരിക്കാന്‍ തനിക്കറിയില്ലെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th April 2021, 10:44 am

തിരുവനന്തപുരം: ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

‘ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം അപമാനകരം. ജോയ്‌സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ്. ഇങ്ങനെയുള്ളവരോട് പ്രതികരിക്കാന്‍ എനിക്കറിയില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

മാര്‍ച്ച് 30നായിരുന്നു രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു ജോയ്‌സിന്റെ പരാമര്‍ശം.

‘രാഹുല്‍ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,’ എന്നായിരുന്നു ജോയ്ജ് ജോര്‍ജിന്റെ പരാമര്‍ശം.

തുടര്‍ന്ന് ജോയ്‌സിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ പരാമര്‍ശം തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞിരുന്നു. പ്രസംഗം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുവേദിയില്‍ വെച്ചാണ് ജോയ്സ് മാപ്പ് പറഞ്ഞത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജോയ്സിന്റെ പ്രസ്താവന തള്ളിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rahul Gandhi Reacts To Joyce George’s Derogatory Comments