| Wednesday, 3rd March 2021, 3:36 pm

അച്ഛനെ കൊന്നയാള്‍ ബീച്ചില്‍ മരിച്ചുകിടക്കുന്നത് കണ്ടിട്ടും എനിക്ക് സന്തോഷിക്കാനായില്ല, ഞാനെന്തിന് സന്തോഷിക്കണം?: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ അച്ഛനെ കൊന്നയാള്‍ മരിച്ചെന്ന് കേട്ടപ്പോഴും തനിക്ക് സന്തോഷിക്കാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പ്രഫ. കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന്റെ വാക്കുകള്‍:

2 വര്‍ഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാര്‍ഥത്തില്‍ തോളില്‍ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസില്‍ വന്നു.

എന്റെ അച്ഛനെ കൊന്നയാള്‍ ശ്രീലങ്കയിലെ ബീച്ചില്‍ മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു. എനിക്ക് വളരെ വേദന തോന്നി. ഞാനോര്‍ത്തത് എന്റെ അച്ഛനെയാണ്. ഞാന്‍ അച്ഛനെ നോക്കിയ പോലെ മറ്റൊരാള്‍ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?

‘പ്രഭാകരന്‍ മരിച്ചപ്പോള്‍ ഞാന്‍ പ്രിയങ്കയെ വിളിച്ചു: ഞാനിതില്‍ സന്തോഷിക്കണോ? എന്തിനാണ് അയാളെ ഇങ്ങനെ ചെയ്യുന്നത്? ഞാനും അതാണ് ആലോചിച്ചത് എന്ന് എന്റെ സഹോദരി പറഞ്ഞു.

നേരത്തേയും തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

മൂന്നു പതിറ്റാണ്ടായി ജയില്‍ ശിക്ഷയനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്നാട് മന്ത്രിസഭാ ആവശ്യപ്പെട്ടിരുന്നു.

പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍. നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Rajiv Gandhi Assassination Culprits

We use cookies to give you the best possible experience. Learn more