| Monday, 29th April 2019, 6:41 pm

'2 കോടി പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന് കോണ്‍ഗ്രസ് പറയുന്നില്ല, പക്ഷെ 22 ലക്ഷം പേര്‍ക്ക് നല്‍കും': രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധോല്‍പൂര്‍: അധികാരത്തിലേറിയാല്‍ രാജ്യത്തെ 22 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ധോല്‍പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

2 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് താന്‍ പറയുന്നില്ലെന്നും എന്നാല്‍ 22 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞത് ഉറപ്പുള്ള കാര്യമാണെന്നും രാഹുല്‍ പറഞ്ഞു.

‘ഈ അവസരത്തില്‍ ഞാന്‍ 2 കോടി പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ‘ന്യായ്’ പദ്ധതിയെക്കുറിച്ച് സംസാരിക്കുകയും ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലി ലഭിക്കുമെന്നും പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 22 ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുമെന്ന കാര്യത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.’ റാലിയെ അഭിമുഖീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

‘2 കോടി പേര്‍ക്ക് തൊഴില്‍ എന്ന് ഞാന്‍ നിങ്ങളോടു പറയില്ല. 22 ലക്ഷം പേര്‍ക്ക് എന്ന സത്യം മാത്രമേ പറയുകയുള്ളൂ. 10 ലക്ഷം പഞ്ചായത്തുകളില്‍ യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും.’ രാഹുല്‍ പറഞ്ഞു.

നോട്ടുനിരോധനം വഴി പ്രധാനമന്ത്രി നരേദ്രമോദി ജനങ്ങളുടെ കീശകളില്‍ നിന്നും പണം കൊള്ളയടിച്ചുവെന്നും രാഹുല്‍ പറഞ്ഞു. ‘അതിനൊപ്പം ‘ഗബ്ബര്‍ സിംഗ് ടാക്‌സ്’ കൂടി കൊണ്ടുവന്ന് നിങ്ങളുടെ ബാക്കിയുള്ള പണം കൂടി മോദി കൊണ്ടുപോയി. ഇത് മൂലം ജനങ്ങള്‍ പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കുന്നത് അവസാനിപ്പിച്ചു. ഇത് കമ്പനികള്‍ പൂട്ടാന്‍ കാരണമാകുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തു.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

”ന്യായ്’ പദ്ധതി വഴി രാജ്യത്തെ 5 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തും. രണ്ട് തരത്തിലുള്ള ഇന്ത്യ ഇവിടെ സൃഷ്ടിക്കപ്പെടില്ല. നരേന്ദ്ര മോദിക്ക് കോടിക്കണക്കിന് രൂപ നീരവ് മോദിയുടേയും, മെഹുല്‍ ചോക്‌സിയുടേയും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാമെങ്കില്‍ കോണ്‍ഗ്രസിന് 5 കോടി ജനങ്ങള്‍ക്ക് പണം നല്‍കാനാകും.’ ‘ന്യായ്’ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

വരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാകും കോടികള്‍ ചെലവഴിക്കുകയെന്നും നിങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇത് നിങ്ങളുടെ പണമാണ്, അനില്‍ അംബാനിയുടെയോ മെഹുല്‍ ചോക്സിയുടേതോ അല്ല’ രാഹുല്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more