| Saturday, 4th April 2020, 7:00 pm

ആളുകള്‍ കൈയ്യടുക്കുന്നതോ ദീപം തെളിയിക്കുന്നതോ പോരാ കൊവിഡ് 19നെതിരെയായ പ്രതിരോധത്തിന്; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് 19ല്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഇതൊന്നും പോരെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ ആവശ്യത്തിനുള്ള ടെസ്റ്റുകള്‍ രാജ്യം നടത്തിയില്ല. ആളുകള്‍ കൈയ്യടുക്കുന്നതോ ദീപം തെളിയിക്കുന്നതോ പോരാ കൊവിഡ് 19നെതിരെയായ പ്രതിരോധത്തിനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ദീപം തെളിയിക്കുന്നവര്‍ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൈയ്യടിക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടപ്പോള്‍, അവര്‍ റോഡുകളില്‍ തിങ്ങിനിറഞ്ഞ് ഡ്രം അടിച്ചു. ഇപ്പോള്‍ അവര്‍ സ്വന്തം വീടുകള്‍ കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുകയാണ്. സര്‍, ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷെ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം എന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്രയും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു. ബീഹാറില്‍ നിന്നുള്ള എം.എല്‍.സിയും എ.ഐ.സി.സി മീഡിയ പാനലിസ്റ്റുമാണ് പ്രേം ചന്ദ്ര മിശ്ര ഏപ്രില്‍ അഞ്ചിന് താന്‍ ദീപം തെളിയിക്കില്ലെന്നും പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തിയ മുന്നറിയിപ്പിനെ എന്ത് കൊണ്ട് അവഗണിച്ചു. എന്ത് കൊണ്ട് ഒരു മാസം വൈകി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു എന്നാണ് പ്രേം ചന്ദ്ര മിശ ചോദിച്ചത്. ഇപ്പോള്‍ നടത്തുന്ന പരിപാടികളെല്ലാം അനാവശ്യമായതാണെന്നും വീടില്ലാത്തവരും ബാല്‍ക്കണിയില്ലാത്തവരും എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രേം ചന്ദ്ര മിശ്ര ചോദിച്ചു.

We use cookies to give you the best possible experience. Learn more