|

പളനി സ്വാമി മോദിയുടെയും അമിത്ഷായുടെയും കാല് പിടിക്കുന്നത് കണ്ട് ദേഷ്യം വന്നു; താങ്ങാനാവാത്ത കാഴ്ചയെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മോദിയുടെയും അമിത്ഷായുടെയും കാല് പിടിക്കുന്നത് താങ്ങാനാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ചെന്നൈയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് തമിഴ്‌നാടിന് ഇങ്ങനെ നിര്‍ബന്ധിതമായി മുട്ടുകുത്തേണ്ട സാഹചര്യം താങ്ങാന്‍ കഴിയുന്നില്ല എന്ന് രാഹുല്‍ പറഞ്ഞത്.

‘ഇത്രയും ഗംഭീരമായ ഭാഷയും സംസ്‌കാരവുമുള്ള തമിഴ്‌നാടിന്റെ മുഖ്യമന്ത്രി അമിത്ഷായുടെയും മോദിയുടെയും കാലില്‍ വീഴുന്നത് താങ്ങാനാവുന്നില്ല,’ രാഹുല്‍ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുത്ത പ്രതിനിധി അമിത്ഷായുടെ കാലില്‍ വീഴുന്ന ഒരു ചിത്രം കണ്ടു. മോദിയുടെയും അമിത്ഷായുടെയും കാലില്‍ വീണാല്‍ മാത്രമേ നിങ്ങള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടാക്കാനും നിലനില്‍ക്കാനും സാധിക്കൂ എന്ന സ്ഥിതിയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന കാഴ്ച തനിക്ക് അംഗീകരിക്കാനേ സാധിക്കുന്നില്ല. ഒരിക്കലും അമിത്ഷായ്ക്ക് മുന്നില്‍ മുട്ടുമടക്കണമെന്ന് ആഗ്രഹം ഒരിക്കലും തമിഴ്‌നാട് മുഖ്യമന്ത്രിക്കില്ല, പക്ഷെ അതിന് നിര്‍ബന്ധിതനാകുന്നത് അദ്ദേഹം അഴിമതി ചെയ്തിട്ടുള്ളതിനാലാണെന്നും രാഹുല്‍ പറഞ്ഞു.

പളനി സ്വാമി കാലില്‍ വീഴുന്നത് കണ്ടിട്ട് ദേഷ്യമാണ് വന്നതെന്നും, അദ്ദേഹം ഇങ്ങനെ ഇവരുടെ കാലില്‍ വീണതുകൊണ്ടാണ് എനിക്ക് ഇന്ന് ഇവിടെ വന്ന് നില്‍ക്കേണ്ടി വരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi criticizes Edappadi K Palani Swamy