| Monday, 31st October 2022, 8:16 pm

ദരിദ്രരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും വിജയം; ബ്രസീലിലെ ഇടതുപക്ഷ വിജയത്തില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രസീല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം നേടിയ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്ക്(Luiz Inácio Lula da Silva) അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിജയമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബ്രസീലിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഇത് ദരിദ്രരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിജയമാണ്.

സാമൂഹിക നീതിയുടെ വിജയമാണ്. നിയുക്ത പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് എന്റെ ആശംസകള്‍,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം, തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ (Jair Bolsonaro) തോല്‍പിച്ചുകൊണ്ടാണ് ലുല പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 30, ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.

രണ്ട് ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.

എന്നാല്‍ രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി77കാരനായ ലുല വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി. ബോള്‍സൊനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്.

2010ല്‍ സ്ഥാനമൊഴിഞ്ഞ ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ലുല. 2003 മുതല്‍ 2010 വരെയായിരുന്നു വര്‍ക്കേഴ്‌സ് പാര്‍ട്ടി (Workers’ Party) നേതാവായ ലുല ബ്രസീലിന്റെ പ്രസിഡന്റായിരുന്നത്. 2019ലായിരുന്നു കണ്‍സര്‍വേറ്റീവ് ലിബറല്‍ പാര്‍ട്ടി (Liberal Party) നേതാവായ ബോള്‍സൊനാരോ ബ്രസീലിന്റ പ്രസിഡന്റായി അധികാരമേറ്റത്.

CONTENT HIGHLIGHT:  Rahul Gandhi Congratulates Leftist Leader Luiz Inácio Lula da Silva for his landslide victory in Brazil Presidential Elections
We use cookies to give you the best possible experience. Learn more