സൈന്യം താങ്കളുടെ സ്വകാര്യ സ്വത്തല്ല; ഇന്ത്യയുടേതാണ്: മോദിയോട് രാഹുല്‍ ഗാന്ധി
India
സൈന്യം താങ്കളുടെ സ്വകാര്യ സ്വത്തല്ല; ഇന്ത്യയുടേതാണ്: മോദിയോട് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2019, 10:19 am

 

 

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ നിന്ന് പുറത്തുപോകും. ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. ഇന്ത്യയുടെ സൈന്യവും നാവികസേനയും വ്യോമസേനയുമെല്ലാം തന്റെ സ്വകാര്യ സ്വത്താണെന്നാണ് നരേന്ദ്രമോദി ധരിച്ചുവെച്ചിരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

വീഡിയോ ഗെയിമിലൂടെയാണ് യു.പി.എ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്ന പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിനെയല്ല ഇന്ത്യന്‍ സൈന്യത്തെയാണ് മോദി അവഹേളിച്ചിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അതിനു പുറമേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മോദി തകര്‍ത്തതും രാജ്യത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. നോട്ട് നിരോധനം, ഗബ്ബാര്‍ സിങ് ടാക്‌സ് എന്നിവ സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണ്.

‘മോദിജി നിങ്ങള്‍ വാഗ്ദാനം ചെയ്ത രണ്ടുകോടി തൊഴിലവസരം എവിടെ? എന്ന് രാജ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലിനെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ ഒരു വാക്കുപോലും അദ്ദേഹം പറയുന്നില്ല.’ രാഹുല്‍ ചൂണ്ടിക്കാട്ടി.

‘മോദിജി യുവാക്കള്‍ക്കുവേണ്ടി എന്തു ചെയ്തു, കര്‍ഷകര്‍ക്കുവേണ്ടി എന്തു ചെയ്തു. സ്ത്രീകള്‍ക്കുവേണ്ടി എന്തു ചെയ്തു?’ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ മിന്നലാക്രമണം തീവ്രവാദികള്‍ പോലും അറിഞ്ഞില്ലെന്ന് മോദി സിക്കറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പറഞ്ഞിരുന്നു.

‘ഇന്നലെ കോണ്‍ഗ്രസ് മിന്നലാക്രമണം നടത്തിയെന്ന് പറഞ്ഞ് ആറ് തിയ്യതികള്‍ പുറത്തുവിട്ടു. എന്ത് തരം സര്‍ജിക്കല്‍ സ്ട്രൈക്കാണിത്. തീവ്രവാദികള്‍ക്കോ നടത്തിയവര്‍ക്കോ പാകിസ്താന്‍ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്ക് പോലും അറിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണകാലത്ത് സ്‌ട്രൈക്ക് എന്നൊരു വാക്കെങ്കിലും വാര്‍ത്തയിലൂടെ കേട്ടിട്ടുണ്ടോ? 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനും(me tooo, me too) എന്ന്’. എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവായ രാജീവ് ശുക്ലയാണ് യു.പി.എ കാലത്ത് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ തിയ്യതി പുറത്തു വിട്ടിരുന്നത്. ദേശസുരക്ഷയുടെ ക്രെഡിറ്റ് ബി.ജെ.പിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ സര്‍ക്കാരുകളും ചെയ്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.