| Sunday, 17th March 2024, 10:24 pm

മാധ്യമങ്ങൾ ഇന്ന് രാജ്യത്തിന്റെ കൈയിലല്ല, അതുകൊണ്ടാണ് ഞങ്ങൾ യാത്ര നടത്തിയത്: രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പോരാടുന്നത് ബി.ജെ.പിക്കെതിരെയോ ഏതെങ്കിലും വ്യക്തിക്കെതിരെ അല്ലെന്നും അധികാരത്തിനെതിരെയാണെന്നും രാഹുൽ ഗാന്ധി.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ മുംബൈയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇന്ന് രാജ്യത്തിന്റെ കൈയിൽ അല്ലാത്തതുകൊണ്ടാണ് തങ്ങൾക്ക് ഈ യാത്ര നടത്തേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ യാത്ര വന്നത്? രാജ്യത്തിന്റെ ആശയവിനിമയ സംവിധാനം, അത് മാധ്യമങ്ങളാകട്ടെ, സാമൂഹ്യ മാധ്യമങ്ങളാകട്ടെ അത് ഇന്ന് രാജ്യത്തിന്റെ കൈയിലല്ല.

തൊഴിലില്ലായ്മ, അക്രമം, വിദ്വേഷം, വിലക്കയറ്റം, കർഷകരുടെ വിഷയം തുടങ്ങിയ പൊതുപ്രശ്നങ്ങൾ നിങ്ങൾ മാധ്യമങ്ങൾ കാണില്ല. രാഹുൽ ഗാന്ധി മാത്രമല്ല, രാജ്യത്തെ മുഴുവൻ പ്രതിപക്ഷ നേതാക്കളും ഈ യാത്രയിൽ പങ്കെടുത്തു.

ഞങ്ങൾ ബി.ജെ.പിക്കെതിരെ പോരാടുകയാണെന്ന് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയാണ് പോരാടുന്നതെന്ന് ആളുകൾ കരുതുന്നു. വേദിയിലിരിക്കുന്ന നേതാക്കൾ ഒരു രാഷ്ട്രീയ പാർട്ടിയുമായി പോരടിക്കുകയാണെന്നും രാജ്യം കരുതുന്നു. എന്നാൽ ഇത് സത്യമല്ല.

ഇവരെല്ലാം ഒരു വ്യക്തിക്ക് എതിരെയാണ് പോരാടുന്നത് എന്നാണോ ഇന്ത്യയിലെ യുവജനങ്ങൾ കരുതുന്നത്? ഞങ്ങൾ ബി.ജെ.പിക്കെതിരെയോ ഏതെങ്കിലും വ്യക്തിക്ക് എതിരെയോ അല്ല പോരാടുന്നത്. ഒരാളുടെ മുഖം മുകളിലേക്ക് ഉയർത്തി കാണിക്കുകയാണ്.

ഹിന്ദുമതത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. ഞങ്ങൾ ആ ശക്തിക്കെതിരെയാണ് (അധികാരം) പോരാടുന്നത്,’ രാഹുൽ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ കാണിച്ച് കോൺഗ്രസ് നേതാക്കളെ ബി.ജെ.പി ഭയപ്പെടുത്തുകയാണെന്നും അതുകൊണ്ടാണ് അവർ പാർട്ടി വിടുന്നത് എന്നും രാഹുൽ കുറ്റപ്പെടുത്തി.

രാജാവിന്റെ ആത്മാവ് ഇ.വി.എം, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയിലാണെന്നും അദ്ദേഹം വിമർശിച്ചു.

Content Highlight: Rahul Gandhi against BPP in Bharat Jodo Nyay Yatra

We use cookies to give you the best possible experience. Learn more