'വൈദ്യുതിയില്ലാത്ത നാഗ വിദ്യാർത്ഥി എങ്ങനെ മറ്റ് കുട്ടികളോട് മത്സരിക്കും?'; വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്നത് കൊടിയ അനീതിയെന്ന് രാഹുൽ ഗാന്ധി
Natonal news
'വൈദ്യുതിയില്ലാത്ത നാഗ വിദ്യാർത്ഥി എങ്ങനെ മറ്റ് കുട്ടികളോട് മത്സരിക്കും?'; വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നേരിടുന്നത് കൊടിയ അനീതിയെന്ന് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th January 2024, 7:07 pm

കൊഹിമ: ഒമ്പത് വർഷം മുമ്പ് നാഗ കരാറിലൂടെ നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും പ്രധാനമന്ത്രി പാലിച്ചിട്ടില്ല എന്നത് നാണക്കേടാണെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. നാഗാലാൻഡിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലെങ്കിൽ അവരോട് കള്ളം പറയാനുള്ള അവകാശമില്ലെന്നും ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ന്യായ് യാത്രയുടെ മൂന്നാം ദിവസം നാഗാലാ‌ൻഡിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മറ്റുപ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ നാഗാലാൻഡും അസമും മണിപ്പൂരും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനീതി നേരിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

‘ഈ ശോചനീയമായ റോഡുകളിലൂടെ നാഗാലാ‌ൻഡിലെ ജനങ്ങൾക്ക് യാത്ര ചെയ്യേണ്ടിവരുന്നു എന്നത് അനീതിയാണ്. ഇത് നാഗാലാൻഡിലെ ജനങ്ങളോടുള്ള വഞ്ചനയാണ്.

ഇത്തരം റോഡുകൾ കൊണ്ട് എങ്ങനെയാണ് നാഗാലാൻഡിലെ യുവജനങ്ങൾക്ക് ശുഭകരമായ ഭാവി ഒരുക്കാൻ നമുക്ക് സാധിക്കുക?

ഇന്ത്യയിൽ ധാരാളം മത്സര പരീക്ഷകൾ ഉണ്ട്. ഒരു നാഗ വിദ്യാർത്ഥിക്ക് ഈ റോഡുകൾ താണ്ടി ആ പരീക്ഷ എഴുതേണ്ടി വരുമ്പോൾ അതെങ്ങനെ ന്യായമാകും?

വീട്ടിൽ വൈദ്യുതി ഇല്ലാത്ത ഒരു നാഗ വിദ്യാർത്ഥി എങ്ങനെയാണ് വൈദ്യുതിയുള്ള വീട്ടിലെ കുട്ടിയുമായി മത്സരിക്കുക?

ആശുപത്രിയിൽ പോകുവാൻ സാധിക്കാത്ത രക്ഷിതാക്കളുടെ കുട്ടിക്ക് എങ്ങനെയാണ് എളുപ്പത്തിൽ ആശുപത്രിയിൽ പോകാൻ കഴിയുന്ന രക്ഷിതാക്കളുടെ കുട്ടിയുമായി മത്സരിക്കാൻ സാധിക്കുക?

ഭാരത് ന്യായ യാത്രയുടെ ലക്ഷ്യം അതാണ്. മണിപ്പൂരിലെയും നാഗാലാൻഡിലെയും അസമിലെയും, വികസനത്തിന്റെ ഭാഗമാകാത്ത ജനങ്ങൾ അനുഭവിക്കുന്ന അനീതി ഇന്ത്യയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നത്.

ആർ.എസ്.എസും ബി.ജെ.പിയും ഈ രാജ്യത്തെ വ്യത്യസ്തമായ സംസ്കാരങ്ങളെ ആക്രമിക്കുകയാണെന്നും ആചാരങ്ങളിലും ഭാഷകളിലും മറ്റുള്ളവർക്ക് ഇടപെടാൻ അവകാശമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ഇന്ത്യയിൽ ആശയങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ആർ.എസ്.എസും ബി.ജെ.പിയും ഈ രാജ്യത്തെ വ്യത്യസ്തമായ സംസ്കാരങ്ങളെ ആക്രമിക്കുന്നു.

ഞാൻ ഇവിടുത്തെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ചരിത്രവും സംസ്കാരവും ആചാരങ്ങളും ജീവിതരീതിയും എനിക്ക് കാണാൻ സാധിച്ചു.

ഞാൻ പ്രസംഗം തുടങ്ങുന്നതിനു മുൻപ് എന്നോട് പറഞ്ഞിരുന്നു ഇവിടുത്തെ ജനങ്ങൾക്ക് ഇംഗ്ലീഷ് മനസ്സിലാകും എന്ന്. അത് വളരെ നല്ല കാര്യമാണ്. എന്നാൽ എന്റെ പ്രസംഗം നാഗ ഭാഷയിൽ പരിഭാഷ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുകയായിരുന്നു. നിങ്ങൾ സംസാരിക്കുന്ന ഭാഷ ഇതാണ് അതിനെ ഞാൻ ആദരിക്കേണ്ടതുണ്ട്.

കർണാടകയിലും ബംഗാളിലും കേരളത്തിലും പോകുമ്പോൾ ഞാൻ ഇതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ബിജെപിയും ആർ.എസ്.എസും ഈ ഭാഷകളെയും സംസ്കാരത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

നിങ്ങൾ എന്ത് സംസാരിക്കുന്നു, ആരെ ആരാധിക്കുന്നു, എന്ത് കഴിക്കുന്നു, നിങ്ങളുടെ വിവാഹ ചടങ്ങുകൾ എന്താണ് എന്നതെല്ലാം നിങ്ങളുടെ തീരുമാനമാണ്. ഇതിൽ മറ്റുള്ളവർ തലയിടേണ്ടതില്ല.

ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കടമയാണ് ഇതിനെയെല്ലാം ബഹുമാനിക്കുക എന്നത്.

മണിപ്പൂരിൽ സംഭവിച്ച ദുരന്തങ്ങൾക്ക് ശേഷം പ്രധാനമന്ത്രി അവിടേക്ക് പോയില്ല എന്ന് നിങ്ങളോട് പറയുവാൻ ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു.

അവരുടെ രാഷ്ട്രീയം മണിപ്പൂരിനെ കീറിമുറിച്ചിരിക്കുന്നു. അവർ ആ സംസ്ഥാനത്തെ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിരിക്കുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.

Content highlight: Rahul Gandhi address Nagaland People in Bharat jodo Nyay Yathra