| Sunday, 10th March 2024, 9:50 pm

പരമ്പരയില്‍ അമ്പരപ്പിച്ചത് ജെയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയല്ല; വെളിപ്പെടുത്തലുമായി ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ ബാറ്റിങ്ങില്‍ ഇന്ത്യ 477 റണ്‍സിനും ഓള്‍ ഔട്ട് ആയി. ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 195 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

വിജയത്തിന് ശേഷം ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് സംസാരിക്കുകയുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതില്‍ ഇന്ത്യയുടെ യുവനിരയെ പ്രശംസിച്ചുകൊണ്ട് ദ്രാവിഡ് സംസാരിക്കുകയും ചെയ്തിരുന്നു. യുവനിരയില്‍ യശസ്വി ജെയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ തുടങ്ങയ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജെയ്‌സ്വാള്‍ രണ്ട് ഇരട്ട സെഞ്ച്വറി നേടി തന്റെ കരുത്ത് കാണിച്ചിരുന്നു.

‘ഇന്ത്യയുടെ പ്രകടനത്തെ എടുത്തുകാട്ടുന്ന നിരവധി നിമിഷങ്ങള്‍ ഉണ്ടെങ്കിലും അമ്മ ആശുപത്രിയിലായിട്ടും രവിചന്ദ്രന്‍ അശ്വിന്‍ തിരിച്ചെത്തിയത് ടീമിന്റെ മുഖം തന്നെ മാറ്റിമറിച്ചു. അശ്വിന്‍ ടീമില്‍ തിരിച്ചെത്തിയത് പരമ്പരയിലെ ഏറ്റവും അവിസ്മരണീയ നിമിഷമായിരുന്നു, ഒരു പരിശീലകനെന്ന നിലക്ക് എനിക്ക് അതില്‍ സന്തോഷം തോന്നി,’ ദ്രാവിഡ് പറഞ്ഞു.

മൂന്നാം ടെസ്റ്റില്‍ അശ്വിന്‍ പാതിവഴിയില്‍ പോയെങ്കിലും അമ്മയുടെ ആരോഗ്യനിലയില്‍ മാറ്റം ഉണ്ടായപ്പോള്‍ നാലാം ദിവസം താരം തിരിച്ചെത്തിയിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചിരുന്നു.

‘മനോഹരമായ ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ അവരില്‍ നിന്ന് എല്ലായിപ്പോഴും പഠിക്കുന്നു. രോഹിത് ഒരു മികച്ച നേതാവാണ്.’ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

Content highlight: Rahul Dravid Talking About R. Ashwin

We use cookies to give you the best possible experience. Learn more