| Tuesday, 6th August 2024, 3:09 pm

ഞങ്ങള്‍ക്ക് ഭാഗ്യമില്ലായിരുന്നു; തുറന്ന് സംസാരിച്ച് രാഹുല്‍ ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

2021ല്‍ രവി ശാസ്ത്രിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടത് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ആയിരുന്നു. 2021 മുതല്‍ 2024 ടി-20 ലോകകപ്പ് വരെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയെ നയിച്ചു.

ഈ കാലയളവില്‍ ഇന്ത്യയെ ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനലില്‍ എത്തിക്കാനും 2023 ഏകദിന ലോകകപ്പില്‍ എത്തിക്കാനും ദ്രാവിഡിന് സാധിച്ചിരുന്നു. എന്നാല്‍ അതിനുമപ്പുറം 2024 ടി-20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കി ദ്രാവിഡ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു. തന്റെ ക്രിക്കറ്റ് കരിയറില്‍ ക്യാപ്റ്റനായി ഇന്ത്യയെ നയിച്ചപ്പോള്‍ പോലും ദ്രാവിഡിന് ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ദ്രാവിഡ് സെലിബ്രേഷനില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുത്തില്‍ താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തിയ കാലയളവില്‍ തനിക്കും ടീമിനും നേരിടേണ്ടിവന്ന തിരിച്ചടികളെക്കുറിച്ച് രാഹുല്‍ സംസാരിച്ചിരുന്നു.

‘ഞാന്‍ 2-3 വര്‍ഷം ഞാന്‍ ടീമിനൊപ്പമായിരുന്നു. ഞങ്ങള്‍ ഒരു വലിയ ടൂര്‍ണമെന്റിന്റെ വിജയത്തിന്റെ അടുത്തെത്തിയെങ്കിലും ഫിനിഷിങ് ലൈന്‍ കടക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ 2022 ടി-20 ലോകകപ്പിന്റെ സെമിഫൈനലിലെത്തി, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെയും 50 ഓവര്‍ ലോകകപ്പിന്റെയും ഫൈനലുകള്‍ കളിച്ചു. അത്തരം സാഹചര്യങ്ങളില്‍, നിങ്ങള്‍ക്ക് ഭാഗ്യം ആവശ്യമാണ്. പക്ഷേ അത് സംഭവിച്ചില്ല. എന്നിരുന്നാലും ഒടുവില്‍ ഒരു ടി-20 ലോകകപ്പ് നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ഭാഗ്യം ഞങ്ങളോടൊപ്പമുണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ ദ്രാവിഡ് കോച്ചിങ് സ്ഥാനത്ത് നിന്ന് പിന്‍ മാറി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സ്ഥാനമേറ്റിരിക്കുകയാണ്. ശ്രീലങ്കയുമായുള്ള ഗംഭീറിന്റെ ആദ്യ അസൈമെന്റില്‍ ടി-20 പരിമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്.

നിലവില്‍ മൂന്ന് ഏകദിന മത്സരത്തിലെ ആദ്യ മത്സരം സമനിലയില്‍ പരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ലങ്കയോട് പരാജയപ്പെടുകയായിരുന്നു. ഇരുവരും തമ്മിലുള്ള അവസാന മത്സരം ഓഗസ്റ്റ് ഏഴിന് ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: Rahul Dravid Talking About Indian Team

We use cookies to give you the best possible experience. Learn more