ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് ഒരു ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ല: രാഹുല്‍ ദ്രാവിഡ്
Sports News
ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് ഒരു ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ല: രാഹുല്‍ ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 1:59 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച 2024 ടി-20 ലോകകപ്പ് അവസാനിച്ചിരിക്കുകയാണ്. കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 2007ല്‍ എം.എസ് ധോണി ഇന്ത്യയ്ക്ക് ആദ്യ ടി-20 കിരീടം നേടിക്കൊടുത്തത്.

ഇന്ത്യയുടെ ഈ ഐതിഹാസികമായ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരാള്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡാണ്. 17 വര്‍ഷത്തെ കിരീട വര്‍ച്ചയ്ക്ക് വിരാമമിട്ടുകൊണ്ട് ദ്രാവിഡ് ഇന്ത്യയ്‌ക്കൊപ്പം നിന്ന് ചരിത്രമാണ് രചിച്ചത്. മത്സരത്തിന് ശേഷം രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ദ്രാവിഡ് ക്യാപ്റ്റനായപ്പോള്‍ ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ സാധിച്ചില്ലായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ദ്രാവിഡ്.

‘ഒരു കളിക്കാരനെന്ന നിലയില്‍ ഒരു ട്രോഫി (ലോകകപ്പ്) നേടാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നാല്‍ ഞാന്‍ കളിച്ചപ്പോഴെല്ലാം എന്റെ ഏറ്റവും മികച്ചത് പരീക്ഷിച്ചു. ഇപ്പോള്‍ എന്റെ ബോയിസ് ഇത് സാധ്യമാക്കിയിരിക്കുകയാണ്, ഞാന്‍ ഭാഗ്യവാനാണ്,’ മത്സരശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ഹെഡ് കോച്ച് സ്ഥാനവും ദ്രാവിഡ് ഒഴിഞ്ഞു കൊടുത്തിരിക്കുകയാണ്. 2023ലെ ഏകദിന ലേകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിക്കാനും ഫൈനലില്‍ എത്തിക്കാനും രാഹുലിന് കഴിഞ്ഞിരുന്നു.

ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

 

Content Highlight: Rahul Dravid talking About His Role In T20 world Cup 2024