| Friday, 8th December 2023, 9:37 am

അഫ്ഗാനെതിരെയുള്ള തോൽവിക്ക് ശേഷമുള്ള ബാബറിനെ ഇപ്പോഴും ഓര്‍ക്കുന്നു; തുറന്ന് പറഞ്ഞ് അഫ്ഗാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായുള്ള പാകിസ്താന്റെ തോല്‍വിക്ക് ശേഷം പാക് നായകന്‍ ബാബര്‍ അസമിന്റെ പെരുമാറ്റം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ്.

മത്സരശേഷം ബാബര്‍ വികാരപരിതനായിരുന്നുവെന്നാണ് ഗുര്‍ബാസ് പറഞ്ഞത്.

‘ബാബറിന്റെ ആ രംഗം ഞാന്‍ ക്യാമറയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാലും ഞാന്‍ അത് പറയണം. ബാബര്‍ ആ സമയങ്ങളില്‍ കരച്ചിലിന്റെ വക്കില്‍ ആയിരുന്നു. അദ്ദേഹം വളരെ വിഷമത്തില്‍ ആയിരുന്നു. മറ്റൊരു താരത്തെ ഞാന്‍ ഇതിനു മുന്‍പ് ഇങ്ങനെ കണ്ടിട്ടില്ല. എല്ലാവരും ആ സമയങ്ങളില്‍ അദ്ദേഹത്തെ വിമര്‍ശിച്ചു എന്നാല്‍ ഞാന്‍ ബാബറിന്റെ ഭാവിയെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം മികച്ചതായി നിലനിന്നു. ഈ തോല്‍വികളില്‍ നിന്നും ബാബര്‍ ഒരിക്കലും തളര്‍ന്നില്ല,: ഗുര്‍ബാസ് ഇന്ത്യാ ടുഡേയില്‍ പറഞ്ഞു.

‘ബാബറിനൊപ്പം ഉള്ള നിമിഷം ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു. പാക്കിസ്ഥാന് തോല്‍പ്പിച്ച ശേഷം ഞാന്‍ ബാബറിന്റെ ബാറ്റ് എനിക്ക് തരാന്‍ ആവശ്യപ്പെട്ടു. ആ ബാറ്റ് എനിക്ക് തന്നപ്പോള്‍ അവന്‍ പ്രത്യക്ഷത്തില്‍ നിരാശനായിരുന്നു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ എനിക്കത് മനസ്സിലാക്കാന്‍ സാധിച്ചു. മത്സരം തോറ്റപ്പോഴും അതിനുശേഷമുള്ള പ്രശ്‌നങ്ങളെല്ലാം അദ്ദേഹം നേരിട്ടു. അങ്ങനെയുള്ള സമ്മര്‍ദഘട്ടത്തില്‍ അദ്ദേഹം വികാരഭരിതനായത് ഞാന്‍ ഓര്‍ക്കുന്നു,’ ഗുര്‍ബാസ് കൂട്ടിചേര്‍ത്തു.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു അഫ്ഗാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 74 നേടി മികച്ച പ്രകടനം ബാബര്‍ നടത്തിയെങ്കിലും മത്സരം ബാബറും കൂട്ടരും തോല്‍ക്കുകയായിരുന്നു.

ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് തകര്‍പ്പന്‍ തുടക്കമാണ് പാകിസ്ഥാന്‍ സൃഷ്ടിച്ചത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക് ടീം ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു. 9 മത്സരങ്ങളില്‍ നിന്നും നാല് വിജയവും അഞ്ചു തോല്‍വിയുമായിരുന്നു ബാബറിന്റെ നേതൃത്വത്തില്‍ പാക് ടീമിന്റെ സമ്പാദ്യം.

ഇതിനു പിന്നാലെ ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു നിന്നിരുന്നു. അടുത്തിടെ ബാബര്‍ അസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സ്വയം പിന്മാറിയിരുന്നു.

Content Highlight: Rahmanullah Gurbaz talks about Babar Azam.

We use cookies to give you the best possible experience. Learn more