മോശം സമയങ്ങളില്‍ കൂടെ നിന്നത് അവള്‍; ജീവിതം എന്താണെന്ന് എനിക്ക് മനസിലായി തുടങ്ങിയ നിമിഷം: റഹ്‌മാന്‍
Entertainment
മോശം സമയങ്ങളില്‍ കൂടെ നിന്നത് അവള്‍; ജീവിതം എന്താണെന്ന് എനിക്ക് മനസിലായി തുടങ്ങിയ നിമിഷം: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th September 2024, 12:31 pm

തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ സ്ത്രീ ആരാണെന്ന് പറയുകയാണ് നടന്‍ റഹ്‌മാന്‍. ആദ്യം മനസില്‍ വരിക തന്റെ പങ്കാളിയുടെ മുഖമാണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ എല്ലാ മോശം സമയങ്ങളിലും തകര്‍ച്ചയിലും അവള്‍ കൂടെ നില്‍ക്കാറുണ്ടെന്ന് റഹ്‌മാന്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ബാഡ് ബോയ്‌സിന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. കല്യാണത്തിന് ശേഷമാണ് തനിക്ക് ജീവിതം എന്താണെന്ന് മനസിലാകാന്‍ തുടങ്ങിയെന്നും ആ സമയത്ത് പങ്കാളിയായിരുന്നു തന്റെ കൂടെ സപ്പോര്‍ട്ടായി നിന്നതെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

‘സ്ട്രോങ്ങ് വുമണെന്ന് പറഞ്ഞാല്‍ മനസില്‍ വരിക എന്റെ ഭാര്യയുടെ മുഖമാണ്. അതിന് കാരണമുണ്ട്. എന്റെ എല്ലാ മോശം സമയങ്ങളിലും അല്ലെങ്കില്‍ ഡൗണ്‍ ഫേസിലും അവള്‍ കൂടെ നില്‍ക്കാറുണ്ട്. സക്സസ് ഫുള്ളായ ഓരോ പുരുഷന്റെ പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്.

പണ്ടൊക്കെ എന്റെ പുറകില്‍ അങ്ങനെയാരും ഉണ്ടായിരുന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തിട്ടുണ്ട്. കല്യാണത്തിന് മുമ്പായിരുന്നു അത്. പക്ഷെ കല്യാണത്തിന് ശേഷം എനിക്ക് ജീവിതം എന്താണെന്ന് മനസിലാകാന്‍ തുടങ്ങി. ആ സമയത്ത് ഭാര്യയായിരുന്നു എന്റെ കൂടെ സപ്പോര്‍ട്ടായി നിന്നത്.

ഈ കാര്യം ഭാര്യക്ക് അറിയാം. കാരണം പലരും എന്നോട് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ മറുപടി ഇത് തന്നെയായിരുന്നു. അവള്‍ എനിക്ക് വലിയ സ്‌ട്രെങ്ത്തായിരുന്നു. എല്ലാവര്‍ക്കും അവരുടെ ഭാര്യമാര്‍ സപ്പോര്‍ട്ടായി ഉണ്ടാവാം. അതുപോലെ തന്നെയാണ് എനിക്കും,’ റഹ്‌മാന്‍ പറഞ്ഞു.

റഹ്‌മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാഡ് ബോയ്സ്. ഒമര്‍ ലുലുവാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഓണം റിലീസായി എത്തുന്ന ചിത്രത്തില്‍ റഹ്‌മാന് പുറമെ ബാല, സൈജു കുറുപ്പ്, ഹരിശ്രീ അശോകന്‍, ബാബു ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷീലു എബ്രഹാം, മല്ലിക സുകുമാരന്‍, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, ടിനി ടോം, സെന്തില്‍ കൃഷ്ണ, സുധീര്‍, രമേഷ് പിഷാരടി, സജിന്‍ ചെറുകയില്‍, ദേവന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയാണ് ഒന്നിക്കുന്നത്.


Content Highlight: Rahman Talks About His Wife