|

'കൊവിഡ് വ്യാപനത്തിന് മുമ്പേ ഇന്ത്യയുടെ സമ്പദ് മേഖല തകരുകയായിരുന്നു'; പ്രധാനമന്ത്രിയുടെ ഓഫീസിന് തനിച്ച് ഈ പ്രതിസന്ധി നേരിടാനാകില്ലെന്ന് രഘുറാം രാജൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയ്ക്കും സംഘത്തിനും തനിച്ചു നേരിടാൻ കഴിയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ റിസർവ്വ് ബാങ്ക് ​ഗവർണറുമായ രഘുറാം രാജൻ. പ്രതിപക്ഷനിരയിലെ പ്ര​ഗത്ഭരുടെ സഹായം ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദ വയറിൽ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന് ചെയ്യുന്നതിൽ പരിമിധിയുണ്ട്. ഇന്ത്യയിൽ കഴിവുള്ളർ ധാരാളം ഉണ്ട്. ഇതിനു പുറമെ വിദ്​ഗ്ധരെ പുറത്ത് നിന്നും കൊണ്ടുവരണം”. രഘുറാം രാജൻ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സമ്പദ് മേഖല തകരുകയായിരുന്നു എന്ന കാര്യം മറക്കരുതെന്നും കൊവിഡിനെ നേരിടുന്നതിനൊപ്പം തന്നെ പ്രധാന്യമുള്ളതാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു. അതേസമയം യശ്വന്ത് സിൻഹയുടെയും, മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെയും സഹായം തേടണമെന്നാണോ എന്ന കര‍ൺഥാപ്പറിന്റെ ചോദ്യത്തിന് രാഷ്ട്രീയ വ്യത്യാസങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകരുത് എന്ന് രഘുറാം രാജൻ പറഞ്ഞു.

ദുർബല വിഭാ​ഗങ്ങൾക്ക് അടിയന്തിരമായി പണം കൈമാറേണ്ടതുണ്ട് എന്ന നിലപാട് രഘുറാം രാജൻ വീണ്ടും ആവർത്തിച്ചു. ഭക്ഷ്യധാന്യം നൽകിയത് കൊണ്ട് മാത്രം ദുർബല വിഭാ​ഗങ്ങളുടെ പ്രശ്നങ്ങൾ തീരുന്നില്ലെന്നും മറ്റ് അവശ്യ വസ്തുക്കൾ വാങ്ങാൻ പണം ആവശ്യമാണെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.

ആവശ്യമായ നടപടികൾ എടുത്ത് കേന്ദ്ര സർക്കാർ ഇപ്പോൾ തന്നെ മുന്നോട്ട് പോകുന്നില്ലെങ്കിൽ ഇന്ത്യയുടെ സമ്പദ് മേഖലയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന മുന്നറിയിപ്പ് കൂടി അദ്ദേഹം നൽകി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.