| Friday, 16th October 2020, 7:53 pm

എന്നും കൗതുകത്തോടെ കാണുന്ന രംഗം; അളന്നു മുറിച്ചതുപോലെയാണ് മോഹന്‍ലാലും ജയപ്രദയും കഥാപാത്രങ്ങളായി മാറിയത്;ദേവദൂതനെ കുറിച്ച് രഘുനാഥ് പാലേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: റിലീസ് ചെയ്ത് വര്‍ഷങ്ങളായെങ്കിലും പ്രേക്ഷകര്‍ ഇന്നും ആഘോഷിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദേവദൂതന്‍. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രഘുനാഥ് പാലേരിയായിരുന്നു.

ചിത്രം ഈ അടുത്ത് 4k ദൃശ്യമികവോടെ റീമാസ്റ്റര്‍ ചെയ്ത് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് എഴുതിയിരിക്കുകയാണ് ദേവദൂതന്റെ തിരക്കഥാകൃത്തായ രഘുനാഥ് പാലേരി.

ജയപ്രദ അവതരിപ്പിച്ച മാഡം ആഞ്ചലീനാ ഇഗ്‌നേഷ്യസ്സിന്റെ ബംഗ്ലാവിലേക്ക് മോഹന്‍ലാല്‍ അവതരിപ്പിച്ച വിശാല്‍കൃഷ്ണ മൂര്‍ത്തി എത്തി തര്‍ക്കിക്കുന്ന സീനിനെ കുറിച്ചാണ് രഘുനാഥ് പാലേരി എഴുതിയിരിക്കുന്നത്.

‘ദേവദൂതനില്‍’ താന്‍ കൗതുകത്തോടെ കാണന്നൊരു ഭാഗമാണിതെന്നാണ് രഘുനാഥ് പാലേരി പറയുന്നത്. കൃത്യമായ ചടുലതയോടെ വിശാല്‍ കൃഷ്ണമൂര്‍ത്തി പറയുന്നത് കേള്‍ക്കുമ്പോള്‍ താനറിയാതെ തന്നെ ഒരു പ്രകമ്പനം ഉണ്ടാവും. അളന്നു മുറിച്ചതുപോലെയാണ് മോഹന്‍ലാലും ജയപ്രദയും ആ രംഗത്ത് കഥാപാത്രങ്ങളായി മാറിയതെന്നും അദ്ദേഹം പറയുന്നു.

രംഗം ചിത്രീകരിക്കും മുന്‍പെ ആ സംഭാഷണങ്ങള്‍ പലതവണ മോഹന്‍ലാല്‍ തനിക്കു മുന്നില്‍ വായിച്ചു വായിച്ച് ഉരുവിട്ടിരുന്നെന്നും രഘുനാഥ് പാലേരി പറയുന്നു. ഈ രംഗത്തിന്റെ തിരക്കഥയും രഘുനാഥ് പാലേരി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

രഘുനാഥ് പാലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

‘ദേവദൂതനില്‍’ ഞാന്‍ കൗതുകത്തോടെ കാണന്നൊരു ഭാഗമാണ് , മാഡം ആഞ്ചലീനാ ഇഗ്‌നേഷ്യസ്സിനെ അവരുടെ ബംഗ്ലാവിലേക്ക് വന്ന് കണ്ട് അവരുടെ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചും വിശാല്‍ കൃഷ്ണമൂര്‍ത്തി തുറന്നടിച്ചു പറയുന്നത്. കൃത്യമായ ചടുലതയോടെ വിശാല്‍ കൃഷ്ണമൂര്‍ത്തി അത് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കുള്ളില്‍ ഞാനറിയാതെ തന്നെ ഒരു പ്രകമ്പനം ഉണ്ടാവും. അളന്നു മുറിച്ചതുപോലെ യാണ് മോഹന്‍ലാലും ജയപ്രദയും ആ രംഗത്ത് കഥാപാത്രങ്ങളായി മാറിയത്. മനോഹര ചിത്ര ചതുരങ്ങളില്‍ സിബിയും സന്തോഷ് തുണ്ടിയിലും അതെനിക്ക് പകര്‍ത്തിയെടുത്ത് കാണിച്ചു തന്നു.

രംഗം ചിത്രീകരിക്കും മുന്‍പെ ആ സംഭാഷണങ്ങള്‍ പലതവണ മോഹന്‍ലാല്‍ എനിക്കു മുന്നില്‍ വായിച്ചു വായിച്ച് ഉരുവിട്ടിരുന്നു. ഇടക്കെല്ലാം എടുത്ത് നോക്കാറുള്ള ആ തിരക്കഥയില്‍ നിന്നും ഇന്നും എടുത്തു നോക്കി ഞാനാ ഭാഗം.
അത് ഇങ്ങിനെയാണ്.

‘ബംഗ്ലാവ്. അകം. മാഡം. വിശാല്‍’
———————————————-
ക്രുദ്ധമായ മുഖത്തോടെ മാഡം ആഞ്ചലീനാ ഇഗ്‌നേഷ്യസ് തന്നെ കാണാന്‍ വന്ന വിശാല്‍ കൃഷ്ണ മൂര്‍ത്തിയോട് കയര്‍ത്തു.

മാഡം:
ഇവിടെ വന്ന് കല്‍പ്പിക്കാനും എന്റെ ജോലിക്കാരെ ശാസിക്കാനും നിങ്ങളാരാ.. എനിക്ക് നിങ്ങളെ കാണണ്ട..
നിങ്ങളോടെനിക്കൊന്നും സംസാരിക്കാനുമില്ല..
നിങ്ങള്‍ പുറത്ത് പോകണം.

വിശാല്‍:
പക്ഷെ എനിക്ക് സംസാരിക്കാനുണ്ടല്ലോ..
അത് പറയാതെ പോയാല്‍ സ്തേവ അച്ചന്‍
എന്നെ വഴക്കു പറയും.

മാഡത്തിന്റെ മുഖഭാവം പെട്ടെന്നു മാറി.
വിശാല്‍ തുടര്‍ന്നു.

വിശാല്‍:
മരിക്കുന്നതിന്നു മുന്‍പ് അദ്ദേഹം അവസാനമായി സംസാരിച്ചത് എന്നോടാണ്. നിങ്ങള്‍ക്ക് മാത്രമല്ല. അദ്ദേഹത്തെ എനിക്കും അറിയാം. അതുകൊണ്ടാണ് ഞാന്‍ സെമിത്തേരിയില്‍ വന്നത്.
(ദേഷ്യത്തോടെ)
അവിടെ വെച്ച് എന്നെ ഇങ്ങിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നല്ലോ.

മാഡം എന്ത് പറയണമെന്നറിയാതെ നിന്നു.
വിശാല്‍ സ്വല്‍പ്പം തണുത്തു.

വിശാല്‍:
മാഡം ആഞ്ജലിക്കാ ഇഗ്‌നേഷ്യസ്സ് ഒരു കാര്യം
മനസ്സിലാക്കണം. നിങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അറിയാന്‍ താല്‍പ്പര്യവുമില്ല.
പക്ഷെ ഞാനാരാണെന്നും എന്നെ എന്തിനായിരുന്നു ഈ കോളേജില്‍ നിന്നും പുറത്താക്കിയതെന്നും നിങ്ങള്‍ അറിഞ്ഞേ പറ്റൂ..
(ഒന്നു നിര്‍ത്തി, ശബ്ദം സ്വല്‍പ്പം ഉയര്‍ത്തി
വിശാല്‍ തുടര്‍ന്നു.)

വിശാല്‍:
ചാപ്പലിന്നകത്തെ ആ സംഗീത ഉപകരണവും തുടച്ച് വെച്ച് നിങ്ങള്‍ ഒരാളെ ഈ കാലം മുഴുവന്‍ കാത്തിരിക്കയാണെന്ന് എനിക്കറിയില്ലായിരുന്നു.

മാഡം അമ്പരന്നു.

വിശാല്‍:
പഠിക്കുന്ന കാലത്ത് ഞാനത് വായിച്ചുവെന്നും പറഞ്ഞ് ബഹളം ഉണ്ടാക്കി നിങ്ങളെന്നെ പുറത്താക്കി.
അന്നും.. ഇതാ.. ഇപ്പഴും, ഞാനല്ല അത് വായിച്ചത്. എനിക്കത് നേരാംവണ്ണം വായിക്കാന്‍ അറിയില്ലെന്ന് എന്റെ കൂടെ വന്ന സ്നേഹക്കും അറിയാം.

മാഡം,
കള്ളം പറയുന്നോ… ?
നിങ്ങള്‍ അത് വായിച്ചത് ഞാന്‍ കേട്ടില്ലേ…?
അതില്‍ കയറി ഇരിക്കുന്നത് കണ്ടില്ലേ…?

വിശാല്‍,
മതി.
മാഡം കേട്ടു. ഞാന്‍ ഇരുന്നു. രണ്ടും ശരിയാണ്. എന്നാല്‍ നിങ്ങള്‍ കേട്ടത് ഇതല്ലേ..
ഇത് ഞാനാണോ എഴുതിയത്..?

ലൈബ്രറിയിലെ പുസ്തകത്തില്‍ നിന്നും
കിട്ടിയ സംഗീതം എഴുതിയ കടലാസ്
വിശാല്‍ അവര്‍ക്ക് നീട്ടി.

അത് കാണുന്നതും മാഡത്തിന്റെ കണ്ണ് തിളങ്ങി.
അവരത് സാവകാശം വാങ്ങി.

ഇടക്കിടെ വിതുമ്പിയും, ചിരിച്ചും.. അവരത്
നോക്കുന്നത് വിശാല്‍ കണ്ടു നിന്നു.
ആ കാഴ്ച്ച വിശാലിനെ വല്ലാതെ വേദനിപ്പിച്ചു.

മാഡം,
ഇതെങ്ങിനെ…?
എവിടുന്ന്…?
ഇപ്പോ..?
നിങ്ങളുടെ…കയ്യില്‍…?

വിശാല്‍,
ഇതാരുടെതാണെന്ന് എനിക്കറിയാം.
ഈ സംഗീതമല്ലേ നിങ്ങള്‍ കേള്‍ക്കുന്നത്.
എന്നെങ്കിലും ഒരിക്കല്‍ അയാള്‍ വന്ന് ചാപ്പലിന്നകത്തെ ആ സംഗീത ഉപകരണം വായിക്കാനല്ലെ നിങ്ങളിങ്ങനെ കാത്തിരിക്കുന്നത്…

മാഡം വിതുമ്പി. വിശാലിന്റെ ശബ്ദം ഏതോ
അദൃശ്യ മനസ്സിന്റെ ദുഃഖം പറയും വിധം
ഉള്ളിലേക്കൊന്ന് പതിഞ്ഞു.

വിശാല്‍:
പിന്‍സിപ്പല്‍ അച്ചന്‍ നിര്‍ബന്ധിച്ചിട്ടാണ് ഞാനിവിടെ വീണ്ടും വന്നത്. അല്ലാതെ നിങ്ങളോട് പക
വീട്ടാനൊന്നും അല്ല. ഫാദര്‍ എഴുതിയ ഒരു കഥ അവരുടെ പ്രോഗ്രാമിനുവേണ്ടി ഞാനേറ്റെടുത്തപ്പോ.. എന്താണെന്നറിയില്ല.. എന്നിലൂടെ അത് മാറാന്‍ തുടങ്ങി.. അതെങ്ങിനെ സംഭവിക്കുന്നുവെന്നെനി ക്കറിയില്ല. അങ്ങിനെ സംഭവിക്കുന്നു.
ഫാദറെഴുതിയ കഥയിലെ നായിക തിരിച്ചു വരാത്ത
കാമുകനെ കാത്തിരിക്കുന്ന ഒരു കാമുകിയാണ്.
മേരി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്.
തുടക്കം അവിടുന്നായിരുന്നു. എങ്ങിനെയോ
ആ മേരിയുടെ സ്ഥാനത്ത് എനിക്ക് മറ്റൊരു
പേരു കിട്ടി..

മാഡം,
എന്ത് പേര്..?!

വിശാല്‍,
അത്.. ആ സംഗീതത്തിലുണ്ട്….

വിശാല്‍ അത് പാടി..

വിശാല്‍:
രു..രൂ..രൂ… അലീനാ… രു..രൂ…രൂ.. അലീനാ…

മാഡം വിസ്മയത്തോടെ വിശാലിനെ
നോക്കിനിന്നു. വിശാല്‍ തുടര്‍ന്നു.

വിശാല്‍:
എത്രയോ വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹ
സമ്മതം വാങ്ങാന്‍ പിരിഞ്ഞുപോയ കാമുകന്‍.. തിരിച്ചുവരാതെ തന്റെ പ്രിയപ്പെട്ട കാമുകിയെ
വിളിക്കുകയാണ്..
രു..രൂ…രൂ.. അലീനാ…

അതി തീവ്രമായ വേദനയോടെ, കേള്‍ക്കാനിഷ്ടപ്പെടാത്തതൊന്ന് നിഷേധിക്കും വിധം
സ്വയം മറന്ന് മാഡം ശബ്ദം ഉയര്‍ത്തി.

മാഡം,
നോ.. ഹി വില്‍ കം.
വരും. എന്റെ മഹേശ്വര്‍ ഇവിടെ വരും.
ആ സപ്തസ്വരമണികള്‍ വായിക്കും.
എന്നെ ഇത്രയും കാലം തനിച്ചാക്കിയതിന്റെ കാരണം
എന്നോട് പറയും. എനിക്കത് കേള്‍ക്കണം..

വിശാല്‍ അതിലും ശബ്ദം ഉയര്‍ത്തി.

വിശാല്‍.
അത് നിങ്ങളുടെ കഥ.
അതിന് എന്നെ എന്തിന് കഷ്ടപ്പെടുത്തി?
എന്റെ പഠിത്തം എന്തിന് നശിപ്പിച്ചു?
എന്നെ എന്തിന് ഇവിടുന്ന് പുറത്താക്കി?
ഇപ്പഴും പറയുന്നു. അന്നും ഇന്നും ഞാനല്ല
അത് വായിച്ചത്.. മറ്റാരോ ആണ്..
മറ്റാരോ..

തെല്ലിട നിശ്ശബ്ദം.
രണ്ടുപേരും പരസ്പരം നോക്കി നിന്നു.
വിശാല്‍ തുടര്‍ന്നു.

വിശാല്‍:
അത് അയാളുടെ കയ്യക്ഷരം അല്ലെ.. ?
അതല്ലെ നിങ്ങള്‍ കേള്‍ക്കാറ്..?
മറ്റാര്‍ക്കും അറിയാത്ത ആ സംഗീതം ഞാനെങ്ങനാ
വായിക്കുന്നത്..?

മാഡത്തിന് അതൊരു തിരിച്ചറിവായിരുന്നു.
അവര്‍ക്കൊന്നു പൊള്ളിയപോലെ..

മാഡം,
ശരിയാണ്.. ഇത്.. ഇത്… നിങ്ങള്‍ക്കറിയില്ല….!
ദൈവമേ.. ഞാനെന്തേ അങ്ങിനെ ചിന്തിച്ചില്ല..

അവരുടെ ദൈന്യത തിരിച്ചറിയുന്നതും വിശാല്‍ അവിടെ നിന്നും പതിയെ പിന്മാറവേ, മാഡം വിശാലിനോട് ക്ഷമ ചോദിക്കും വിധം പിറകെ ചെന്നു.

മാഡം:
മാപ്പ്..
എനിക്ക് മാപ്പ് തരണം..
നഷ്ടപ്പെടുത്തിയ ജീവിതം എങ്ങിനെ തിരിച്ചു തരണം
എന്നെനിക്കറിയില്ല …
തെറ്റു ചെയ്തു..
ഞാന്‍ നിങ്ങളോട് തെറ്റ് ചെയ്തു..
എന്ത് പ്രായശ്ചിത്തവും ചെയ്യാം..
വീണ്ടും പഠിക്കാനുള്ള സൗകര്യം ചെയ്തു തരാം..
ഇവിടെ ഒരു ജോലി തരട്ടെ… ചോദിച്ചോളൂ..
കുറെ പണം തരട്ടെ…

വിശാല്‍ അവരെ വേദനയോടെ നോക്കി നിന്നു.
പെട്ടെന്നുണ്ടായ കുറ്റബോധത്തില്‍ ശരിയായ ഒരു
മാനസികാവസ്ഥയിലല്ല അവരതത്രയും പറയുന്നതെന്ന്
അവനു തോന്നി.

അത്രയം പറഞ്ഞ്, പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്
കയ്യിലെ കടലാസ് മാഡം സന്തോഷത്തോടെ
അവനെ കാണിച്ചു.

മാഡം:
പറഞ്ഞതൊക്കെ ശരിയാണ്..
ഞാന്‍ കാത്തിരിക്കയാണ്..
എന്റെ മഹേശ്വറിനെ…
പക്ഷെ ഈ കയ്യക്ഷരം മഹേശ്വറിന്റെതല്ല.
ഇത് ഞാനെഴുതിയതാണ്..
മഹേശ്വര്‍ പാടിത്തന്നു..
ഞാന്‍ എഴുതിയെടുത്തു..
അവിടെ മാത്രം നിങ്ങള്‍ പറഞ്ഞത് തെറ്റിപ്പോയി.

വിശാല്‍ വേദനയോടെ പുഞ്ചിരിച്ചു.

വിശാല്‍:
എനിക്ക് തെറ്റിയിട്ടില്ല മാഡം.
ഇത് മഹേശ്വരിന്റെ കയ്യക്ഷരമല്ലെന്ന് എനിക്കറിയാം.
ഈ കയ്യക്ഷരം അദ്ദേഹം കണ്ടിട്ടില്ല..
മഹേശ്വറിന്ന് കാഴ്ച്ചയില്ലായിരുന്നു…

മാഡം അവനെ തുറിച്ചു നോക്കി.

മാഡം:
ആരു പറഞ്ഞു.
മഹേശ്വറിന് നിങ്ങളേക്കാള്‍ കാഴ്ച്ചയുണ്ടായിരുന്നു.
അദ്ദേഹം കാണാത്തതായി ഈ ലോകത്തില്‍
ഒന്നും തന്നെ ഇല്ല..

വിശാല്‍:
ഇത് സ്നേഹത്തിന്റെ ഭാഷയാണ് മാഡം.
ഇത് മറ്റുള്ളവര്‍ വിശ്വസിക്കില്ല.
എന്നും എവിടെയും സത്യം മാത്രമേ പറയാവൂ.
എന്നാലേ ഇത്രയും വര്‍ഷമായി കാത്തിരിക്കുന്ന
നിങ്ങളോട് എന്തുകൊണ്ട് തിരിച്ചുവന്നില്ലെന്ന്
മഹേശ്വറിന് പറയാന്‍ കഴിയൂ..

തുടര്‍ന്നു പറയാന്‍ കഴിയാതെ, അങ്ങേയറ്റം ഭീതിയോടെ
ആകെ തളര്‍ന്ന് മാഡം തിരികെ നടന്നതും അവരിലേക്ക് മഹേശ്വറിന്റെ പതിഞ്ഞ ശബ്ദം വീണു.

‘അലീനാ… ‘

മാഡം ഒരു ഞെട്ടലോടെ തിരിഞ്ഞു.

വിശാല്‍ നില്‍ക്കുന്നിടത്തു നിന്നും മുന്‍പെങ്ങോ ഒരിക്കല്‍ തനിക്കു നേരെ നടന്നു വന്ന മഹേശ്വറിനെ മാഡം കണ്ടു.

നടന്നു വരവേ, മഹേശ്വറിന്റെ കാല്‍ തട്ടി മുന്നിലെ ചെറിയൊരു ഇരിപ്പിടം വീണതും, അവനൊന്നു തെന്നിയതും മാഡം, മഹേശ്വര്‍..
എന്നു വിളിച്ചുകൊണ്ട് മുന്നോട്ട്..

മുന്നില്‍ വിശാലിനെ കാണുന്നതും അവര്‍
നിന്നുപോയി.. വിശാല്‍ പതിയെ പറഞ്ഞു.

വിശാല്‍:
ഞാനാണ് മാഡത്തെ വിളിച്ചത്…

വിശാലിന്റെ കയ്യിലേക്ക് മാഡം സാവകാശം
മൂര്‍ഛിച്ചു വീണു. വിശാല്‍ അവരെ ആദരവോടെ താങ്ങി.

കട്ട്.

Content Highlights: Raghunath Paleri about Devadoothan, The scene that is always seen with curiosity; Mohanlal and Jayaprada become characters as if measured

We use cookies to give you the best possible experience. Learn more