കങ്കണ മാഡമാണ് നായികയെന്നറിഞ്ഞപ്പോള്‍ ഞെട്ടി, പരിചയപ്പെടുന്നതിന് മുമ്പ് പേടിയായിരുന്നു: രാഘവ ലോറന്‍സ്
Film News
കങ്കണ മാഡമാണ് നായികയെന്നറിഞ്ഞപ്പോള്‍ ഞെട്ടി, പരിചയപ്പെടുന്നതിന് മുമ്പ് പേടിയായിരുന്നു: രാഘവ ലോറന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th August 2023, 10:26 am

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം ചന്ദ്രമുഖി 2 റിലീസിനൊരുങ്ങുകയാണ്. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 15 വിനായക ചതുര്‍ത്ഥി ദിനത്തില്‍ തിയേറ്ററുകളിലെത്തും. തെലുഗ് സംസ്ഥാനങ്ങളില്‍ രാധ കൃഷ്ണ എന്റര്‍ടൈന്മെന്റ്സ് ചിത്രത്തിന്റെ തെലുഗ് വേര്‍ഷന്‍ റിലീസിനെത്തിക്കും.

നായകന്‍ രാഘവ ലോറന്‍സ് പ്രി റിലീസ് ഇവെന്റില്‍ സംസാരിച്ച വാക്കുകള്‍ വൈറലാവുകയാണ്. തന്റെ എല്ലാ ചിത്രങ്ങളുടെയും ഇവെന്റ് നാളില്‍ പെര്‍ഫോം ചെയ്യുന്ന ഭിന്നശേഷിയുള്ള ഡാന്‍സര്‍മാരെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ‘എന്റെ സഹോദരങ്ങള്‍ക്കായി ഞാന്‍ എപ്പോഴും ഒരു പ്രോഗ്രാം ഒരുക്കും. നൃത്തം അല്ലാതെ മറ്റൊന്നും അവര്‍ക്ക് അറിയില്ല. ഇവര്‍ സമ്പാദിച്ചില്ലെങ്കില്‍ ഇവരുടെ കുടുംബം പട്ടിണിയാകും. ഇത് കണ്ട് ചിലരെങ്കിലും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ‘

ഗൗരവുള്ള വ്യക്തിയായി തോന്നുമെങ്കിലും ഹൃദയം കൊണ്ട് ഒരു കുട്ടിയുടെ മനസ്സാണ് സുബാസ്‌കരന്‍ സാറിനുള്ളത്. ഒരു കോടി രൂപ സന്തോഷത്തോടെ അദ്ദേഹം സംഭാവന ചെയ്തു. ഭൂമി വാങ്ങി ആ പൈസ കൊണ്ട് ഞാന്‍ ഒരു കെട്ടിടം പണിയും. ആ സ്ഥലത്തായിരിക്കും എന്റെ വിദ്യാര്‍ഥികള്‍ നൃത്തം പഠിക്കുന്നത്. മറ്റുള്ളവരോട് ഞാന്‍ ഒരു സംഭാവനയും തരരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ ട്രസ്റ്റ് നോക്കാന്‍ ഞാന്‍ ഉണ്ട്. നിങ്ങള്‍ക്ക് പൈസ സംഭാവന ചെയ്യണമെങ്കില്‍ അതിനായി ഒരുപാട് ട്രസ്റ്റുകള്‍ ഉണ്ട്. നിങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കൂ.

ചന്ദ്രമുഖിയെ പറ്റിയും ലോറന്‍സ് ചടങ്ങില്‍ സംസാരിച്ചു. ‘വമ്പന്‍ താരനിരയുമായി മാത്രം സിനിമകള്‍ ചെയ്യുന്ന സുബാസ്‌കരന്‍ സാര്‍ എന്നെ വെച്ച് സിനിമകള്‍ ചെയ്യുമോ എന്നത് എനിക് സംശയമായിരുന്നു. എന്നാല്‍ ചന്ദ്രമുഖി 2 പോലെയൊരു ബ്രഹ്‌മാണ്ഡ ചിത്രം അദ്ദേഹം എടുത്തു. സംവിധായകന്‍ വാസു സാറിന് 40 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. ഞാന്‍ ഒരു ഡാന്‍സര്‍ ആയി എത്തുമ്പോള്‍ തന്നെ അദ്ദേഹം ഒരു ഹിറ്റ് സംവിധായകനായിരുന്നു. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം തന്നെയാണ് കാരണം. കങ്കണ റണൗത്ത് മാഡം ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നു. ഒരു ബോള്‍ഡ് വ്യക്തിയാണ്. പരിചയപ്പെടുന്നതിന് മുന്‍പ് എനിക്ക് പേടിയായിരുന്നു. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. ആ കഥാപാത്രമായി മാഡം ജീവിക്കുകയായിരുന്നു.

കീരവാണി സാറിനെക്കുറിച്ച് സംസാരിക്കാന്‍ വാക്കുകളില്ല. ജോലിയില്‍ ഒരിക്കലും അദ്ദേഹം ടെന്‍ഷന്‍ അടിക്കില്ല. ഈ ചിത്രത്തിനായി ഒരുമിച്ച് ജോലി ചെയ്തപ്പോഴാണ് ഞാന്‍ അത് മനസിലാക്കുന്നത്. അദ്ദേഹം ആസ്വദിച്ചാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടാണ് ഈ ചിത്രത്തില്‍ ഒരുപാട് നല്ല ഗാനങ്ങളുള്ളത്. ക്യാമറാമാന്‍ രാജശേഖരന്‍, കലാസംവിധായകന്‍ തോട്ട ധരണി, എഡിറ്റര്‍ ആന്റണി തുടങ്ങിയ അണിയറപ്രവര്‍ത്തകരാണ് ചന്ദ്രമുഖി 2 വിജയത്തിന് പിന്നില്‍. പ്രേക്ഷകര്‍ക്ക് എന്‍ജോയ് ചെയ്യാവുന്ന ചിത്രം തന്നെയാകും ഇത്.

കങ്കണ റണാവത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ അഭിനയ ജീവിതത്തില്‍ ‘ചന്ദ്രമുഖി 2’ പോലൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ല. ആദ്യമായി ഞാന്‍ ഇത് സംവിധായകന്‍ പി. വാസു സാറിനോട് ചോദിച്ചു. വാസു സര്‍ ഈ സിനിമയില്‍ എന്റെ റോളിനൊപ്പം എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കി. മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്.

ലോറന്‍സ് മാസ്റ്റര്‍ പലര്‍ക്കും പ്രചോദനമാണ്. ഒരു സാധാരണ നര്‍ത്തകനായി തുടങ്ങിയ അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ നായകനും സംവിധായകനുമായി മാറി. ഇന്ന്, അദ്ദേഹത്തിന് വളരെ നല്ല മനസുണ്ട്, മുഖത്ത് പുഞ്ചിരിയോടെ എല്ലാ സാഹചര്യങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നു, വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അങ്ങനെയൊരു സ്വഭാവമുള്ളു.

തോട്ട തരണി സര്‍, നീത ലുല്ല, രാജശേഖര്‍ സര്‍ തുടങ്ങിയ മികച്ച സാങ്കേതിക വിദഗ്ധര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. വടിവേലു സാറിന്റെ ഒരു വലിയ ആരാധികയാണ് ഞാന്‍. ഈ സിനിമയില്‍ അദ്ദേഹം തന്റെ ശൈലി കൊണ്ട് രസിപ്പിക്കുന്നു. ലോകം മുഴുവന്‍ കീരവാണി സാറിനെ കുറിച്ച് സംസാരിക്കുകയാണ്. അദ്ദേഹം ഓസ്‌കാര്‍ അവാര്‍ഡ് നേടിയതിന് ശേഷം എനിക്ക് ഓസ്‌കാര്‍ ലഭിച്ചതായി തോന്നി. സബ്-സഹാറന്‍ സര്‍ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ ഇറങ്ങുന്ന ‘ചന്ദ്രമുഖി 2′ മികച്ച വിജയമാകും,’ കങ്കണ പറഞ്ഞു.

സംവിധായകന്‍ എന്ന നിലയില്‍, ന്യൂജനറേഷന്‍ സംവിധായകരോട് മത്സരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് സംവിധായകന്‍ പി. വാസു പറഞ്ഞു. ‘ആ രീതിയില്‍ ചിന്തിച്ചാണ് ഞാന്‍ ‘ചന്ദ്രമുഖി 2’ ഒരുക്കിയത്. ലൈക്ക പ്രൊഡക്ഷന്‍സ് മികച്ച സിനിമകള്‍ നിര്‍മിച്ചു. സുഭാസ്‌കരന്‍ സര്‍ തമിഴ് സിനിമാലോകത്തിന് ഒരു നിധി പോലെയാണ്.

ഒരു ടെക്‌നീഷ്യന്‍ എന്ന നിലയിലുള്ള എന്റെ നാല് പതിറ്റാണ്ടിന്റെ യാത്ര നിങ്ങള്‍ പറയുന്നതുവരെ ഞാന്‍ ഓര്‍ത്തില്ല. എന്റെ യാത്രയില്‍ എന്നെ അഭിനേതാവായി സ്വീകരിച്ചതിന് എല്ലാ അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ലോറന്‍സിനൊപ്പം ‘ചന്ദ്രമുഖി 2’ ഞങ്ങള്‍ ചെയ്യുകയാണ് എന്ന് ഞാന്‍ രജനികാന്ത് സാറിനോട് പറഞ്ഞപ്പോള്‍, ചിത്രം വന്‍ വിജയമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സുഭാസ്‌കരന്‍ സാറും ലൈക്ക പ്രൊഡക്ഷന്‍സ് സി.ഇ.ഒ. തമിഴ് കുമാരന്‍ സാറും മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. കഥ കേട്ടതിന് ശേഷമാണ് ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞത്. ഈ സിനിമയുടെ യാത്ര അവിടെ തന്നെ ആരംഭിച്ചു. കഥയുടെ പൂര്‍ണരൂപം വികസിപ്പിച്ച ശേഷം ഞാന്‍ ആദ്യം കഥ പറഞ്ഞ വ്യക്തി വടിവേലു സര്‍ ആയിരുന്നു. അദ്ദേഹത്തിന് അത് പെട്ടെന്ന് ഇഷ്ടപ്പെട്ടു ചിരിപ്പിച്ച് ടെന്‍ഷനുകള്‍ മറക്കാന്‍ സഹായിക്കുന്ന ഒരു ഡോക്ടറാണ് വടിവേലു സര്‍.

കീരവാണി സര്‍ ഓസ്‌കാര്‍ നേടിയതിലൂടെ ലോകത്തെ തന്റെ നേര്‍ക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. പക്ഷേ, അദ്ദേഹം നിശബ്ദനായി തന്റെ ജോലി ചെയ്യുന്നതില്‍ ഉറച്ചുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ സംഗീതം ഈ ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്.

ചിത്രത്തിന് വേണ്ടി എല്ലാം സെറ്റ് ചെയ്തതോടെ ചന്ദ്രമുഖിയുടെ റോളില്‍ ആരെ അവതരിപ്പിക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞങ്ങള്‍. ആ സമയത്ത് ഞാന്‍ ഒരു കഥ പറയാന്‍ കങ്കണയുടെ അടുത്ത് പോയി. എന്നിട്ട് കങ്കണ ചന്ദ്രമുഖി 2 നെ കുറിച്ച് ചോദിച്ചു. ആരാണ് ആ വേഷം ചെയ്യുന്നതെന്ന് അന്വേഷിച്ചു. ആ റോളിലേക്ക് ആരെയും ഫൈനല്‍ ചെയ്തിട്ടില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, സമ്മതമാണെങ്കില്‍ ഞാന്‍ അത് ചെയ്യുമെന്ന് കങ്കണ പറഞ്ഞു. കങ്കണ അത് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം ഞാന്‍ വല്ലാത്ത സന്തോഷത്തില്‍ ആയിരുന്നു. ഈ ചിത്രത്തില്‍ ലോറന്‍സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സിനിമയുടെ യാത്രയില്‍ എന്നെ പിന്തുണച്ച ഓരോ നടന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും നന്ദി.’

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എം.എം. കീരവാണിയുടെ വാക്കുകള്‍, ‘ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ശേഷം ഞാന്‍ സംഗീതം നല്‍കിയ ചിത്രമാണ് ചന്ദ്രമുഖി 2. എനിക്ക് ഇത്രയും നല്ല അവസരം തന്നതിന് സംവിധായകന്‍ പി. വാസു സാറിന് നന്ദി. വാസു സര്‍ ഒരു നല്ല സംവിധായകന്‍ മാത്രമല്ല, നല്ലൊരു ഗായകനാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തെ ഒരു ഗായകനാക്കണം. രാഘവ ലോറന്‍സിന്റെ പിന്തുണയോടെ ഗാനങ്ങള്‍ നന്നായി വന്നു. വടിവേലു സാറിന്റെ കോമഡിയാണ് ചന്ദ്രമുഖി 2 വിന്റെ പ്രധാന ഹൈലൈറ്റ്. കങ്കണ റണൗത്ത് എന്റെ പ്രിയപ്പെട്ട കലാകാരിയാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഷെഡ്യൂള്‍ അനുസരിച്ച് സിനിമ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഏഴ് പ്രോഗ്രാമര്‍മാരോടൊപ്പം പ്രവര്‍ത്തിച്ചു. വിട്ടുവീഴ്ചയില്ലാത്ത രീതിയിലാണ് സുഭാസ്‌കരന്‍ ‘ചന്ദ്രമുഖി 2′ ഒരുക്കിയിരിക്കുന്നത്,’ കീരവാണി പറഞ്ഞു.

വടിവേലുവിന്റെ വാക്കുകള്‍ ഇങ്ങനെ, ‘അടുത്ത കാലത്ത് ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഞാന്‍ സിനിമയിലേക്ക് വീണ്ടും പ്രവേശിച്ചു. ‘മാമന്നന്’ ശേഷം ‘ചന്ദ്രമുഖി 2′ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ വരുന്നത്. സുഭാഷ്‌കരന്‍ സര്‍ എനിക്ക് അവസരം തന്നു.

തമിഴ് കുമരന്‍ സാറിന്റെ പിന്തുണ മറക്കാന്‍ കഴിയില്ല. വാസുവിന്റെ കരിയറിലെ ഒട്ടനവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തു. ചന്ദ്രമുഖി 2 വിന്റെ കഥ ആദ്യം കേട്ടത് ഞാനാണ്. എനിക്ക് ഇഷ്ടപ്പെട്ടതിന് ശേഷം ഞാന്‍ തമിഴ് കുമാരന്‍ സാറിനെ വിളിച്ച് പറഞ്ഞു. ചിത്രത്തില്‍ മുരുഗേശന്റെ വേഷത്തില്‍ ഞാന്‍ എത്തും. കങ്കണ റണൗത്ത് മാഡം മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റ് അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകര്‍ക്കും എനിക്ക് ഈ അവസരം നല്‍കിയവര്‍ക്കും നന്ദി,’ വടിവേലു പറഞ്ഞു.

ചടങ്ങില്‍ ഛായാഗ്രാഹകന്‍ ആര്‍.ഡി. രാജശേഖര്‍, കലാസംവിധായകന്‍ തോട്ട തരണി, സാഹ മഹിമ, സൃഷ്ടി എന്നിവരും പങ്കെടുത്ത് ‘ചന്ദ്രമുഖി 2’ മികച്ച വിജയത്തിന് ആശംസിച്ചു. ഓസ്‌കാര്‍ അവാര്‍ഡ് നേടിയതിന് സംഗീത സംവിധായകന്‍ എം.എം. കീരവാണിയെ ലൈക്ക പ്രൊഡക്ഷന്‍സ് എം.ഡി. സുബാസ്‌കരന്‍ അനുമോദിച്ചു. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന് അഭിമാനം നല്‍കിയതിനും ചലച്ചിത്രരംഗത്ത് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകനുമായ പി.വാസുവിനെയും ലൈക്ക പ്രൊഡക്ഷന്‍സ് എം.ഡി. സുഭാസ്‌കരന്‍ അനുമോദിച്ചു. പി.ആര്‍.ഒ. – ശബരി

Content Highlight: Raghava lawrence about kankana ranaut